ഡൽഹി : ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് പ്രതിയായ എം.ശിവശങ്കറിന് നട്ടെല്ലിൽ ഗുരുതര രോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്. പുതുച്ചേരി ജിപ്മെറിലെ മെഡിക്കല്‍ ബോര്‍ഡ് തയാറാക്കിയ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി. മെഡിക്കല്‍ റിപ്പോര്‍ട്ട് അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കർ ലൈഫ് മിഷന് കേസില്‍ ഇപ്പോൾ ജാമ്യത്തില്‍ കഴിയുകയാണ്. വേദന സംഹാരികളും ഫിസിയോതെറാപ്പിയും തുടരണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം നൽകിയിട്ടുണ്ട്.
കഴുത്തില്‍ കോളറും ഇടുപ്പില്‍ ബെല്‍റ്റും ഇടണം, കഴുത്തും നട്ടെല്ലും വളയ്ക്കാന്‍ പാടില്ല, പെട്ടെന്നുള്ള വീഴ്ചയോ, അനക്കമോ ഒഴിവാക്കണമെന്നും ഭാരം എടുക്കാനോ, ദീര്‍ഘ സമയം നില്‍ക്കാനോ പാടില്ലെന്നും പുതിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ചികിത്സയ്ക്ക് വിധേയമാകണമെന്നും ആവശ്യമായി വന്നാല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.





























