റാന്നി: കോവിഡ് ബൂസ്റ്റര്‍ വാക്സീൻ എന്ന പേരിൽ വീട്ടമ്മയ്ക്കു കുത്തിവെയ്‌പ്പെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. റാന്നി ഉതിമൂട്ടിൽ വീട്ടമ്മക്ക് വാക്സിൻ കുത്തിവെച്ച അജ്‌ഞാതനെയാണ് പോലീസ് അന്വേഷണത്തിൽ പിടിയിലായത്. ബുധനാഴ്ച വൈകിട്ടാണ് ഉതിമൂട് വലിയകലുങ്ക് സ്വദേശി ചരിവുകാലായില്‍ ചിന്നമ്മയ്ക്ക് (66) വീട്ടിലെത്തി കുത്തിവെയ്‌പ്പെടുത്തത്. ഈ സംഭവത്തിൽ പത്തനംതിട്ട വലഞ്ചുഴി വിജയഭവനത്തിൽ ആകാശ് (22)നെയാണ് റാന്നി പോലീസ് അറസ്‌റ്റ് ചെയ്തത്. തിങ്കളാഴ്ച്‌ച രാവിലെ 10.30നായിരുന്നു സംഭവം. ആരോഗ്യ വകുപ്പിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ആകാശ് എത്തിയത്. മൂന്നാമത്തെ ഡോസ് വാക്‌സീൻ വേണ്ടെന്നു ചിന്നമ്മ അറിയിച്ചെങ്കിലും നിർബന്ധിച്ച് 2 ഇടുപ്പിനും കുത്തിവയ്ക്കുകയായിരുന്നു.
സിറിഞ്ച് കത്തിക്കാൻ ചിന്നമ്മയെ ഏൽപിച്ച ശേഷമാണു മടങ്ങിയത്. സിറിഞ്ചും കവറും പോലീസ് പിന്നീട് കണ്ടെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആകാശ് പിടിയിലായത്. പത്തനംതിട്ടയിൽ സ്വകാര്യ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് കോവിഡ് കാലത്തു വാക്സീൻ എടുത്തിരുന്നതായി പറയുന്നു. ഈ ഓർമയിൽ ആർക്കെങ്കിലും കുത്തിവെയ്പ്പ് എടുക്കണമെന്നു തോന്നി. തുടര്‍ന്ന് കടയിൽനിന്നു സ്‌കൂട്ടറെടുത്ത് റാന്നി ഭാഗത്തേക്ക് വന്ന് മെഡിക്കൽ സ്‌റ്റോറിൽ നിന്നു സിറിഞ്ചും വാങ്ങി. തിരികെ വരും വഴി ചിന്നമ്മയുടെ വീട്ടില്‍ കയറി കുത്തിവെയ്‌പ്പെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സിറിഞ്ചിൽ മരുന്നോ മറ്റു ദ്രാവകങ്ങളോ ഉണ്ടായിരുന്നില്ല. സിസിടിവിയിൽ പതിഞ്ഞ സ്കൂട്ടറിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആകാശ് കുടുങ്ങിയത്. ചിന്നമ്മയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തിയിരുന്നു.