ലഖ്നൗ: സൈക്കിളിൽ വീട്ടിലേക്ക് പോകവെ സ്കൂൾ വിദ്യാർഥിനിയുടെ ഷാളിൽ പിടിച്ചുവലിച്ച് വീഴ്ത്തി യുവാക്കൾ. റോഡിൽ വീണ പെൺകുട്ടിക്ക് ബൈക്ക് പാഞ്ഞുകയറി ദാരുണാന്ത്യം. യു.പിയിലെ അംബേദ്കർ നഗറിൽ കഴിഞ്ഞദിവസമാണ് ക്രൂരത അരങ്ങേറിയത്. 17കാരിയായ പെൺകുട്ടിയാണ് മരിച്ചത്. സ്കൂൾ വിട്ട് തന്റെ സൈക്കിളിൽ വീട്ടിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. ഈ സമയം ബൈക്കിലെത്തിയ യുവാക്കൾ പെൺകുട്ടിയുടെ ഷാളിൽ പിടിച്ചുവലിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണ പെൺകുട്ടിയെ അക്രമികളിലൊരാൾ ഓടിച്ച ബൈക്ക് തന്നെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ പെൺകുട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ മൂന്നു യുവാക്കൾ അവളെ ഉപദ്രവിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഇതിൽ ഷാനവാസ്, അർബാസ് എന്നീ യുവാക്കൾ അവളുടെ ഷാൾ പിടിച്ചുവലിച്ച് താഴെ വീഴ്ത്തിയതായും ഫൈസൽ എന്നയാൾ ഓടിച്ച ബൈക്ക് അവളെ ഇടിക്കുകയുമായിരുന്നു എന്നും പിതാവ് പറഞ്ഞതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.