തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സി കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നുമാണ് സംസ്ഥാന സർക്കാർ ഇന്നലെ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. അടച്ചിട്ട എ.സി ഹാളിനുളളിൽ രണ്ടുമണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപകടകരമാണ് എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ ആളുകൂടുന്ന മാളുകൾക്കടക്കം ഇളവ് നൽകിയത് വിവേചനപരമാണെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. ഞായറാഴ്ചകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 % സീറ്റുകളിൽ തിയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്‍റെ പ്രധാന ആവശ്യം.
കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചിടുന്നതിനെതിരെ ഫിയോക് സമർപ്പിച്ച പരിഗണിക്കവേ തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. നിലവിലെ സാഹചര്യം തീയറ്റർ ഉടമകൾ മനസ്സിലാക്കണമെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. തിയേറ്ററുകൾ അടച്ചിടണമെന്ന നിർദേശം പഠനമില്ലാതെയെന്ന് ഫിയോക് കുറ്റപ്പെടുത്തി. എന്നാൽ വിദഗ്ധ സമതിയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനമെന്ന് സർക്കാർ വാദിച്ചു.






























