കൊച്ചി: പിടിച്ചു നിൽക്കാൻ കടുത്ത നീക്കങ്ങളുമായി തിയറ്റർ ഉടമസ്ഥ സംഘടനയായ ഫിയോക്. കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടു ജൂണിൽ തിയറ്ററുകൾ അടച്ചിടണമെന്ന നിർദേശം സംഘടന സജീവമായി പരിഗണിക്കുന്നു. ഇക്കാര്യത്തിൽ ജനറൽ ബോഡി തീരുമാനമെടുക്കും. തിയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 6 മാസത്തിനു ശേഷം മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകൾക്കു നൽകാവൂ എന്ന നിർദേശവും പരിഗണനയിലുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി വിജയ സാധ്യതയുള്ള ചിത്രങ്ങൾ മാത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനുള്ള ആലോചനയിലാണു സംഘടന.
ഈ വർഷം എഴുപതിലേറെ സിനിമകൾ റിലീസ് ചെയ്തെങ്കിലും ഒരേയൊരു ചിത്രം മാത്രമാണു വാണിജ്യ വിജയം നേടിയത്. പല സിനിമകൾക്കും ഏതാനും പ്രദർശനങ്ങൾ മാത്രമാണു നടത്താൻ സാധിച്ചത്; അതും ഏറെക്കുറെ കാലിയായ സീറ്റുകൾക്കു മുന്നിൽ. ഈ സാഹചര്യത്തിലാണു സിനിമകളുടെ നിലവാരം നിശ്ചയിക്കാനുള്ള ആലോചന. ‘‘തിയറ്റർ ഉടമകൾക്ക് ഒരുപാടു കാലത്തെ അനുഭവ പരിചയമുണ്ട്. ഏതു സിനിമ വിജയിക്കാൻ സാധ്യതയുണ്ടെന്നു ഞങ്ങൾക്കു പെട്ടെന്നു മനസ്സിലാകും. ഒടിടിക്കു വേണ്ടി തട്ടിക്കൂട്ടിയെടുത്ത സിനിമകൾ തിയറ്ററുകൾക്കു വേണ്ട. അത്തരം സിനിമകൾ വന്നതോടെയാണു ജനം തിയറ്ററുകളെ വെറുക്കുന്ന സ്ഥിതി വന്നത്’’. ഫിയോക് പ്രസിഡന്റ് െക.വിജയകുമാർ പറഞ്ഞു.





























