ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം സുബാത്തുൽ ഇസ്ലാം ജുമാമസ്ജിദിൽ നിന്ന് ആറുലക്ഷം രൂപ മോഷണംപോയി. മോഷ്ടാവ് മണിക്കൂറുകൾക്കകം പിടിയിൽ. കാഞ്ഞിരക്കടവ് കാളംതൊടിയിൽ അബൂബക്കറിനെയാണ് (28) ഒറ്റപ്പാലം പോലീസ് മണ്ണാർക്കാട്ടുനിന്ന് ഞായറാഴ്ച രാത്രിയോടെ പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പരിശോധിക്കാനെന്ന നിലയ്ക്ക് അബൂബക്കർ നേരത്തേ പള്ളിയിൽ പോയിരുന്നതായി പോലീസ് പറയുന്നു. വലിയ പെരുന്നാളിന് ബലികർമത്തിനുവേണ്ടി മഹല്ല് നിവാസികളിൽനിന്ന് പണം സ്വരൂപിച്ചത് മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നും പറഞ്ഞു. നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അബൂബക്കർ പിടിയിലാകുന്നത്.
പള്ളിയുടെ ഓഫീസിലെ വാതിൽപ്പൂട്ട് തകർത്ത് അലമാര കുത്തിത്തുറന്നാണ് പണം കവർന്നത്. മോഷണം നടന്ന ഓഫീസിലെ നിരീക്ഷണ ക്യാമറയുടെ കണക്ഷൻ വിച്ഛേദിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. പള്ളിയിലെ മറ്റുഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകളിലാണ് മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞത്. അടുത്തദിവസങ്ങളിൽ ഉപയോഗിക്കാനുള്ളതുകൊണ്ടാണ് പണം ബാങ്കിൽ നിക്ഷേപിക്കാതിരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പോലീസും വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഒറ്റപ്പാലം പോലീസ് ഇൻസ്പെക്ടർ എ. അജീഷിന്റെ നേതൃത്വത്തിൽ എസ്‌ഐ എം. സുനിലും സംഘവുമാണ് അന്വേഷണം നടത്തിത്.





























