പത്തനംതിട്ട : അടൂർ നയനം തീയേറ്ററിന് സമീപമുള്ള ഷെഡ്ഡ് കുത്തിപ്പൊളിച്ച് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന കോൺക്രീറ്റ് കട്ടിംഗ് മെഷീനുകൾ, ഗിൽറ്റി, വൈബ്രേറ്റർ തുടങ്ങിയവ മോഷ്ടിച്ച കേസിൽ പ്രതിയെ അടൂർ പോലീസ് പിടികൂടി. സംസ്ഥാനത്ത് നിരവധി മോഷണ കേസുകളിൽ പ്രതിയായ തിരുവനന്തപുരം പൊൻമംഗലം, നേമം പ്ലാവുവിള ഫർഹാൻ വില്ലയിൽ അബൂബക്കറിന്റെ മകൻ ബാറ്ററി നവാസ് എന്ന് വിളിക്കുന്ന നവാസി(50)നെയാണ് അറസ്റ്റ് ചെയ്തത്.
ജൂലൈ 27 ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. ഉടമ അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവ സ്ഥലത്തെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് അടൂർ കെ.പി റോഡ്, എം.സി റോഡ് പാതകളിലെ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി. നൂറു കണക്കിന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതി സഞ്ചരിച്ച വാഹനത്തെ സംബന്ധിച്ച വിവരം അന്വേഷണസംഘത്തിന് ലഭിച്ചു.
ഇയാളുടെ ഉടമസ്ഥയിലുള്ള എക്കോസ്പോർട് വാഹനത്തിൽ കറങ്ങി നടന്നാണ് മോഷണം നടത്തിയിരുന്നത് എന്ന് വ്യക്തമായി. വാഹനം തിരിച്ചറിഞ്ഞ ശേഷം രാത്രികാലത്ത് പട്രോളിങ് ശക്തമാക്കിയിരുന്നു. നിരന്തരമായി നിരീക്ഷിച്ചും ദിവസങ്ങളോളം വിശ്രമമില്ലാതെയും പണിപ്പെട്ട അന്വേഷണസംഘം,, ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ ശേഷം അന്വേഷണം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു. പിന്നീട് നേമം പോലീസിന്റെ സഹകരണത്തോടെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയാണുണ്ടായത്.
അടൂർ, കടുതുരുത്തി, തുമ്പ, തിരുവനന്തപുരം ഫോർട്ട് , ചാത്തന്നൂർ, പൂയപ്പള്ളി, ചിങ്ങവനം ,കൊട്ടാരക്കര, പത്തനംതിട്ട, ഇരവിപുരം പോലീസ് സ്റ്റേഷനുകളിലായി മുപ്പതിലധികം മോഷണ കേസുകളിൽ പ്രതിയായ ഇയാൾ നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. പിന്നീട് പ്രതിയെ തിരുവനന്തപുരം നേമത്തുള്ള വാടകവീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി മോഷണ വസ്തുക്കൾ കണ്ടെടുത്തു.
ചില ഉപകരണങ്ങൾ, രേഖകൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ.പി.എസ്സിന്റെ നിർദ്ദേശ പ്രകാരം അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിൻറെ മേൽനോട്ടത്തിൽ, അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരായ സബ് ഇൻസ്‌പെക്ടർ വിപിൻ കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഗണേഷ് കുമാർ,സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്, പ്രവീൺ.റ്റി, ഹരീഷ് ബാബു, സതീഷ്, ജോബിൻ ജോസഫ് എന്നിവരാണ് ഇയാളെ സാഹസികമായി പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സമാന സ്വഭാവമുള്ള നിരവധി കേസുകളിൽ ഉൾപ്പെട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുന്നതിന് നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൊപ്ര ബിജു, രാജേഷ് തുടങ്ങിയ അറിയപ്പെടുന്ന മോഷ്ടാക്കൾ കൂട്ടാളികളായി ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെ സംബന്ധിച്ചും മറ്റും വിശദമായ അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. ഈമാസം 19, 22 തിയതികളിലും മോഷണം നടത്തിയതായും പ്രതി സമ്മതിച്ചു. കുറ്റസമ്മതമൊഴിപ്രകാരം കൂടുതൽ കേസുകളെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
































