പത്തനംതിട്ട : റബ്ബർ തോട്ടത്തിലുള്ള ഒറ്റമുറി കോൺക്രീറ്റ് കെട്ടിടത്തിന്റെ ജനൽ കമ്പി പൊളിച്ചുമാറ്റി ഉള്ളിൽ അതിക്രമിച്ചുകടന്ന് അവിടെ സൂക്ഷിച്ചിരുന്ന വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ പമ്പ് അടക്കമുള്ള സാധനങ്ങൾ മോഷ്ടിച്ചതിന് ഒരാളെ വെച്ചൂച്ചിറ പോലീസ് പിടികൂടി. എരുമേലി വടക്ക് കരിനിലം പുലിക്കുന്ന് കാവുങ്കൽ വീട്ടിൽ ചിന്നസാമി മകൻ സി മൂർത്തി (42)ആണ് ഇന്നലെ വൈകീട്ട് അറസ്റ്റിലായത്. കഴിഞ്ഞമാസം 24 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഇയാളും ഭാര്യാസാഹോദരനായ ബാലമുരുകനും ചേർന്നാണ് വെച്ചൂച്ചിറ കുളമാങ്കുഴി ചേത്തയ്ക്കൽ ശശിധരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മോഷണം നടത്തിയത്.
തോട്ടത്തിൽ പണിക്കാർ ഉള്ളപ്പോൾ അവർ ഉപയോഗിച്ചിരുന്ന ആഹാരം പാകം ചെയ്യാനും മറ്റും സൗകര്യമുള്ള കെട്ടിടമാണിത്. ഉടമസ്ഥൻ ഇടയ്ക്ക് കൃഷിയും മറ്റും നോക്കിപോകാറുള്ളതാണ്. അദ്ദേഹം വരാത്ത സമയം നോക്കി എത്തിയ മോഷ്ടാക്കൾ പടിഞ്ഞാറ്‌ഭാഗത്തുള്ള ഭിത്തിയിലെ തടി ജനലിന്റെ മൂന്ന് അഴികൾ കല്ലുകൊണ്ട് ഇടിച്ച് പൊട്ടിച്ച് അകത്തു കടന്ന് വീട്ടിനുള്ളിൽ നിന്ന് മോട്ടോർ പമ്പ്, ഗ്യാസ് അടുപ്പ്, വെട്ടുകത്തി, പാത്രങ്ങൾ എന്നിവയും വെളിയിൽ സൂക്ഷിച്ച 1000 ലിറ്റർ കൊള്ളുന്ന വാട്ടർ ടാങ്ക് തുടങ്ങിയവയും ചേർന്ന് ആകെ 14000 രൂപയുടെ സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിച്ച പോലീസ് സംഘം മോഷണമുതലുകൾ പ്രതികൾ എരുമേലിയിൽ ഒരു ആക്രിക്കടയിൽ 26 ന് വിറ്റതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി കടയുടമയെ ചോദ്യം ചെയ്തു.
തുടർന്നാണ് ഒന്നാം പ്രതിയായ മൂർത്തിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കടയുടമയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങളെല്ലാം പോലീസ് സംഘം ആക്രിക്കടയിൽ നിന്നും കണ്ടെടുത്തു. രണ്ടാം പ്രതിക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചു. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, എ എസ് ഐ കൃഷ്ണൻ കുട്ടി, എസ് സി പി ഓ സലിം, സുനിൽ, സി പി ഓ മാരായ രാഹുൽ, നെബു മുഹമ്മദ് എന്നിവരാണ് ഉണ്ടായിരുന്നത്.






























