ചെന്നൈ : ചെന്നൈ ദിണ്ടിഗൽ ജില്ലയിൽ 280 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷംരൂപയും കാറും കൊള്ളയടിച്ചു. ഡോക്ടർ ദമ്പതികളെ കെട്ടിയിട്ടതിന് ശേഷമാണ് നാലംഗ സംഘം കവർച്ച നടത്തിയത്. ഒട്ടന്‍ച്ചത്രം-ധാരാപുരം റോഡിലെ വീട്ടില്‍ താമസിക്കുന്ന ഡോ. ശക്തിവേല്‍ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടിലാണ് രാത്രി രണ്ട് മണിയോടെ വൻ കവർച്ച നടന്നത്.
വീട്ടിലുണ്ടായിരുന്ന ശക്തിവേലിന്റെ മാതാപിതാക്കളെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി. നാലംഗസംഘം വീടിന്റെ മതില്‍ചാടിയാണ് വളപ്പില്‍ കടന്നത്. വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്നു അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നു. കാറിന്റെ താക്കോലും സംഘം കൈക്കലാക്കി. ശക്തിവേലിന്റെ കാറിലാണ് കവർന്ന സ്വര്‍ണവും പണവുമായി നാലുപേരടങ്ങുന്ന സംഘം രക്ഷപ്പെട്ടത്. കെട്ടഴിച്ച ഡോ.ശക്തിവേല്‍ സംഭവം ദിണ്ടിഗല്‍ പോലീസിനെ അറിയിച്ചു.
മുഖംമൂടി അണിഞ്ഞാണ് കവര്‍ച്ചാ സംഘം കവർച്ച നടത്തിയത്. വീട്ടിലെ നിരീക്ഷണ ക്യാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു. ശക്തിവേലും കുടുംബവും താമസിച്ചിരുന്നതിന് സമീപം മറ്റ് വീടുകളുണ്ടായിരുന്നില്ല. സമീപത്ത് വലിയൊരു കെട്ടിടം നിര്‍മിക്കുന്നതിനാല്‍ വീട് റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധയില്‍പ്പെടില്ലെന്ന് പോലീസ് പറഞ്ഞു. വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായത്തോടെയായിരിക്കും കവര്‍ച്ചയെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. കവർച്ച നടത്തിയ സംഘത്തിലുണ്ടായിരുന്ന നാലുപേരും 25-നും 30-നും ഇടയില്‍ പ്രായമുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി. ദിണ്ടിഗല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീനിവാസന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. അന്വഷണം നടത്തി കവർച്ചക്കാരെ പിടികൂടാൻ നാല് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായും പോലീസ് സൂപ്രണ്ട് അറിയിച്ചു.