കായംകുളം : ബൈക്കുമോഷണം നടത്തിയതിനു മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം കരിക്കോട് ദീപാമന്ദിരത്തിൽ അഖിൽ (23), വർക്കല ഇടവ കാപ്പിൽമുറിയിൽ കൊച്ചാലതൊടി വീട്ടിൽ ഷാഹുൽ ഹമീദ് (23), കൊല്ലം കരിക്കോട് കുമ്പളത്ത് വീട്ടിൽ അഭിലാഷ് (23) എന്നിവരെയാണു പോലീസ് അറസ്റ്റുചെയ്തത്. കൃഷ്ണപുരം കാപ്പിൽകിഴക്ക് മോഹനാലയത്തിൽ രാകേശ് രാജുവിന്റെ ബൈക്ക് ബുധനാഴ്ച മോഷണംപോയിരുന്നു. തുടർന്ന് പോലീസ് സി.സി ടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്.
മൂന്നുപേരും നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതികളാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ മോഷണക്കേസുകളുണ്ട്. ബൈക്കിലെത്തി മാലമോഷണത്തിനാണ് കൂടുതൽ കേസുകളും.മാലപൊട്ടിച്ചെടുക്കാൻ വേണ്ടിയാണ് ബൈക്ക് മോഷ്ടിച്ചുകൊണ്ടുപോയതും. അഖിൽ അടുത്തകാലത്തായി കൃഷ്ണപുരത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു. മറ്റു രണ്ടുപേരും മോഷണം ആസൂത്രണം ചെയ്യാൻ കുറച്ചുദിവസമായി കൃഷ്ണപുരത്തുണ്ടായിരുന്നു. കൃഷ്ണപുരത്തുനിന്ന് രണ്ടുലക്ഷം രൂപ വിലവരുന്ന ബൈക്കാണ് ഇവർ മോഷ്ടിച്ചത്. അതേദിവസംതന്നെ പുനലൂരിൽനിന്ന് ഒരു ബൈക്ക് ഇവർ മോഷ്ടിച്ചിരുന്നു.
തുടർന്ന് കൊല്ലത്തെ ഒരു വർക്ഷോപ്പിലെത്തി ബൈക്ക് രൂപമാറ്റംവരുത്താൻ ശ്രമിച്ചു. കടക്കാർക്കു സംശയം തോന്നിയെന്നു മനസ്സിലാക്കിയ പ്രതികൾ കൃഷ്ണപുരത്തുനിന്നു മോഷ്ടിച്ച ബൈക്ക് അവിടെ ഉപേക്ഷിച്ചു. പുനലൂരിൽനിന്നു മോഷ്ടിച്ച ബൈക്കുമായി വർക്കലയിലെത്തി. ഇവരെ പിന്തുടർന്ന് പോലീസ് വർക്കല ഭാഗത്തെത്തുകയും അവിടെനിന്ന് ഇവരെ അറസ്റ്റുചെയ്യുകയുമായിരുന്നു.
ആർഭാടജീവിതം നയിക്കാനാണ് മോഷണംനടത്തുന്നതെന്ന് പോലീസ് പറഞ്ഞു. കായംകുളം എസ്.എച്ച്.ഒ മുഹമ്മദ് ഷാഫി, അനന്തകൃഷ്ണൻ, യോഗീദാസ്, നവീൻ, ഉദയകുമാർ, ശരത്, ദീപക്, വിഷ്ണു, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.