കൊച്ചി : മൂവാറ്റുപുഴയില്‍ സ്വകാര്യ ബസില്‍ മോഷണം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ആറ് മോഷണങ്ങളാണ് മൂവാറ്റുപുഴ നഗരത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന ബസുകളില്‍ നടന്നത്. പോലീസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയ മോഷണങ്ങളുടെ എണ്ണമാണിത്. വേറെയും മോഷണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. ഡിസംബര്‍ 31ന് സ്വകാര്യ ബസില്‍ നിന്ന് മഠത്തിക്കുടിയില്‍ മിനിമോളുടെ 1 പവന്‍ മാലയും 1000 രൂപയുമാണ് കവര്‍ന്നത്. രാവിലെ 9.45 പുളിഞ്ചുവടിനും വെള്ളൂര്‍കുന്നത്തിനും ഇടയ്ക്കാണ് മോഷണം നടന്നത്. എടിഎം കാര്‍ഡുകളും മറ്റു വിലപ്പെട്ട രേഖകളും അടങ്ങുന്ന ബാഗും നഷ്ടമായി. വെള്ളുര്‍ക്കുന്നത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മിനിമോള്‍ വീട്ടില്‍ നിന്നു സ്ഥാപനത്തിലേക്കു വരുമ്പോഴായിരുന്നു മോഷണം. തൊട്ടടുത്ത ദിവസം തന്നെ പേഴയ്ക്കാപ്പിള്ളി സബൈന്‍ ആശുപത്രിയില്‍ നിന്നു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൈങ്ങോട്ടൂരിലെ വീട്ടിലേക്കു പോകുകയായിരുന്ന നഴ്സിന്റെ ബാഗില്‍ നിന്നു പണവും രേഖകളുമടങ്ങുന്ന പഴ്സ് ബസ് യാത്രയ്ക്കിടയില്‍ നഷ്ടമായി. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയുടെ 5000 രൂപയും പഴ്സും ഇതേ ബസില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു.
ഇന്നലെ മേക്കടമ്പിലുള്ള സ്ത്രീയുടെ പണമടങ്ങിയ പഴ്സ് കടാതിക്കും നെഹ്റു പാര്‍ക്കിനും ഇടയില്‍ ബസില്‍ നിന്നു നഷ്ടമായി. മോഷണങ്ങള്‍ക്കു പിന്നില്‍ സ്ത്രീകളുടെ സംഘമാണെന്നാണു സംശയം. ഇവര്‍ തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിച്ചിരുന്നതായി മോഷണത്തിനിരയായവര്‍ പറയുന്നു. ബാഗുകള്‍ കീറാതെ വിദഗ്ധമായി തുറന്നാണ് മോഷണം നടത്തുന്നത്. അതിനാല്‍ യാത്രക്കാര്‍ പലപ്പോഴും വീട്ടില്‍ എത്തുമ്പോള്‍ മാത്രമാണ് മോഷണം നടന്ന വിവരം അറിയുകയുള്ളൂ. സ്വകാര്യ ബസുകളിലാണ് പതിവായി മോഷണം നടക്കുന്നത്. ഒരേ ബസുകളില്‍ തന്നെ പലവട്ടം മോഷണം നടന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മോഷണങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷിക്കാന്‍ തയാറാകുന്നില്ലെന്നു മോഷണത്തിനിരയായവര്‍ ആരോപിക്കുന്നു.





























