കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് കമ്മലുകൾ മോഷ്ടിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മദൻ ഗുരുംഗ്(25) ഉമേഷ് ചൗധരി(38) എന്നിവരെയാണ് പൊഖാര ബസ് പാർക്കിന് സമീപത്തുനിന്ന് ചിത്വാൻ പോലീസ് പിടികൂടിയത്. ഇരുവരും മൃതദേഹത്തിൽ നിന്ന് കമ്മലുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ നേരത്തേ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. മിന്നൽപ്രളയത്തിൽ നാരായണി നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽനിന്നാണ് പ്രതികൾ കമ്മലുകൾ മോഷ്ടിച്ചത്. ആളുകൾ നോക്കിനിൽക്കെ വെള്ളത്തിലുണ്ടായിരുന്ന മൃതദേഹം വടികൊണ്ട് പിടിച്ചുനിർത്തി കമ്മലുകൾ ഊരിയെടുക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന മറ്റുചിലരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് ഇത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 392 ആയി. പ്രളയത്തിൽ ഇതുവരെ 1400 പേരെ കാണാതായതെന്നാണ് റിപ്പോർട്ട്. പ്രളയം വൻനാശം വിതച്ച മേഖലകളിൽ മൂന്നാംദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.






























