കൊല്ലം : ക്ഷേത്രത്തിൽ നിന്ന് ആമവിളക്ക് മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയ കേസിലെ അവസാന പ്രതിയും പോലീസിന്റെ വലയിലായി. കൊല്ലം ശക്തികുളങ്ങര കുളക്കുടി ഭദ്രദേവീ ക്ഷേത്രത്തിലെ ഒരു ലക്ഷം രൂപ വില വരുന്ന ആമവിളക്കാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര എക്‌സൽ നിവാസിൽ റാം മോഹൻ എന്ന സുധീഷ് (25) ആണ് അറസ്റ്റിലായത്.
കേസിലെ ഉൾപ്പെട്ട ഒന്നും മൂന്നും പ്രതികളായ വൈഷ്ണവ്, അജിത്ത് എന്നിവരെ നേരത്തേതന്നെ പിടികൂടിയിരുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന 5 അടിയോളം ഉയരം വരുന്ന ആമവിളക്കാണ് കഴിഞ്ഞ 16ന്പുലർച്ചെ മോഷ്ടിച്ച് അജിത്തിന്റെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയത്. ഇൻസ്‌പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അവസാന പ്രതിയും പിടിയിലായത്.