റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ മോഷ്ടിക്കപ്പെട്ടു. റാന്നി ഭഗവതികുന്ന് ദേവീക്ഷേത്രത്തിന് സമീപത്ത് മുറിച്ചിട്ടിരുന്ന മരക്കഷണങ്ങളാണ് കാണാതായത്. സംഭവത്തിൽ ആറന്മുള അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ റാന്നി പോലീസിൽ പരാതി നൽകി. തിങ്കളാഴ്ച ക്ഷേത്രത്തിൽ എത്തിയ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ സൈനു രാജാണ് തടി മോഷ്ടിക്കപ്പെട്ടതായി സ്ഥിരീകരിച്ചത്. ഒരു മാസം മുമ്പാണ് ക്ഷേത്രത്തിലേക്കുള്ള പടവുകൾക്ക് സമീപമുണ്ടായിരുന്ന വലിയ തേക്കുമരവും റോഡരികിലുണ്ടായിരുന്ന മറ്റൊരു തേക്കുമരവും മുറിച്ച് കഷണങ്ങളാക്കിയിട്ടത്. ഇതിൽ പടവുകൾക്ക് സമീപത്തെ മരത്തിന്റെ ചുവടുഭാഗം മാത്രമാണ് ഇപ്പോൾ സ്ഥലത്തുള്ളത് ശേഷിക്കുന്ന ഭാഗങ്ങൾ മുഴുവൻ കൊണ്ടുപോയി.
വീടിന് ഭീഷണിയാണെന്ന പേരിൽ സമീപവാസികളിൽ നിന്ന് കത്ത് വാങ്ങിച്ച്, രാമപുരം സബ് ഗ്രൂപ്പിലെ ചിലരുടെ അറിവോടെയാണ് മരങ്ങൾ മുറിച്ചുമാറ്റിയതെന്നാണ് നാട്ടുകാർ പറയുന്നത്. തേക്കുമരങ്ങൾക്ക് പുറമെ ചില പാഴ്മരങ്ങളും ഇതോടൊപ്പം മുറിച്ചുനീക്കിയിട്ടുണ്ട്. “താൻ കമ്മീഷണറായി ചുമതലയേൽക്കുന്നതിന് മുൻപാണ് മരം മുറിക്കാനുള്ള നടപടികൾ നടന്നത്. മരം മുറിക്കാൻ കൃത്യമായ അനുമതിയുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ സൈനുരാജ് പറഞ്ഞു. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് ഉടൻ തന്നെ അന്വേഷണം നടത്തുമെന്നും റാന്നി പോലീസ് അറിയിച്ചു.





























