ന്യൂഡല്‍ഹി : പ്രതിരോധ രംഗത്ത് തദ്ദേശീയ കരുത്ത് ഇരട്ടിയാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സര്‍ജ്ജിക്കല്‍ സട്രൈക്കുകള്‍ നടത്താന്‍ പാകത്തിന് കരുത്തുറ്റ യുദ്ധവിമാന നിര്‍മ്മിതിക്കാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. മികവ് തെളിയിച്ച തേജസ്സിന്റെ പരിഷ്‌ക്കരിച്ച രണ്ടാംപതിപ്പിനാണ് കേന്ദ്ര കാബിനറ്റ് അനുമതി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലെ കമ്മിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് മുമ്പാണ് ആകാശ സുരക്ഷയില്‍ ഇന്ത്യയുടെ സുപ്രധാന തീരുമാനം.
തേജസ്സ്-2 വിമാനങ്ങള്‍ക്കായി തുടക്കത്തില്‍ പതിനായിരം കോടിരൂപ വകയിരുത്തും. ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍ തേജസ്സിലൂടെ ഇന്ത്യ ലോകശ്രദ്ധനേടി യിരിക്കുകയാണ്. അമേരിക്ക അടക്കം നിരവധി രാജ്യങ്ങള്‍ തേജസ്സിനായി ഓര്‍ഡര്‍ നല്‍കിയതിന് പിന്നാലെയാണ് അതീവ പ്രഹര ശേഷിയുള്ള തേജസ്സ്-2 വിമാനം വികസിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്ന മിറാഷ്, ജാഗ്വാര്‍, മിഗ് വിമാനങ്ങള്‍ക്ക് പകരക്കാരായി തേജസ്സുകളെ മാറ്റാനാണ് തീരുമാനം. ബാലാക്കോട്ടില്‍ പാകിസ്താനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് മിറാഷ് വിമാനങ്ങളായിരുന്നു.
തേജസ്സ് -2 നിലവിലെ തേജസ്സിനേക്കാള്‍ രണ്ടിരട്ടി പ്രഹരശേഷിയുള്ളവയായിരിക്കും. ശക്തിയേറിയ ജിഇ-414 എഞ്ചിനാണ് പുതിയ തേജസ്സിലുണ്ടാവുക. നിലവിലെ തേജസ്സില്‍ ജിഇ-404 എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഏത് ശത്രുനിരയുടേയും ഉള്ളില്‍ക്കടന്ന് അതിവേഗം ആക്രമണം നടത്തി തിരികെ പറക്കുക എന്ന കരുത്താണ് പുതിയ തേജസ്സില്‍ ഒരുക്കുക. ഇന്ത്യന്‍ വ്യോമ മേഖലയ്‌ക്ക് പുറത്തേയ്‌ക്ക് പറക്കേണ്ട എല്ലാ സാഹചര്യത്തിലും ഇനി തേജസ്സ്-2 ആയിരിക്കും ദൗത്യം ഏറ്റെടുക്കുക. വിമാനങ്ങളില്‍ അസ്ത്ര-2 ബിവിആര്‍ മിസൈലുകളാണ് ഘടിപ്പിക്കുക. 150 കിലോമീറ്റര്‍ ദൂരത്തിലെ ലക്ഷ്യം ഭേദിക്കാന്‍ ഇവയ്‌ക്കാകും.





























