മല്ലപ്പള്ളി: മധ്യതിരുവിതാംകൂറിലെ ഉത്സവകാലത്തെ ആദ്യപടയണിക്ക് തെള്ളിയൂർക്കാവ് പാട്ടമ്പലത്തിൽ ചൂട്ടുവെച്ചു. വെള്ളിയാഴ്ച രാത്രി കളമെഴുതിപാട്ടിനുശേഷം രാത്രി 9നും 9.25നും മധ്യേ പച്ച തപ്പിൽ ദീപ കൊട്ടിയാണ് ചടങ്ങ് ആരംഭിച്ചത്. തളകല്ലിലെ നിലവിളക്കിൽ നിന്ന് ചൂട്ടുകറ്റയിലേക്ക് ദീപം പകർന്ന് ആർപ്പോ, ഇയ്യോ വിളിയോടെ ക്ഷേത്രത്തിനു പടയണി കലാകാരൻമാരും ഭക്തരും ചേർന്ന് വലം വെച്ചു. കാളിയുടെ പീഠവും വാളും പ്രതിഷ്ഠിച്ച കോവിലിനു മുന്നിൽ പടയണി കളത്തിലാണ് അനുവാദം ചൊല്ലി പാരമ്പര്യ അവകാശി ചൂട്ടു വെച്ചത്. പിന്നീട് പുലവൃത്തം, ഗണപതി, പിശാച് കോലങ്ങൾ എന്നിവ അരങ്ങേറി. ശനിയാഴ്ച ഗണപതി,പക്ഷി, യക്ഷി, മാടൻ, മറുത എന്നീ പഞ്ച കോലങ്ങളാണ് പ്രധാനം.
22ന് തെള്ളിയൂർക്കാവ് പടയണിയിലെ വേറിട്ടയിനമായ ചൂരൽ അടവി, വൈകിട്ട് നാലിന് പകലടവി എന്നിവ നടക്കും. രാത്രി 12ന് വെച്ചൊരുക്ക്. പിന്നീട് ചൂരൽ അടവിക്കായി കളം നിറയും. 23,24 തീയതികളിൽ രാത്രി വഴിപാട് കോലങ്ങൾ കാപ്പൊലിക്കും. 25ന് വല്യ പടയണി. വൈകിട്ട് ദീപാരാധനക്ക് ശേഷം കാവിലമ്മയേയും കാലേക്ഷിയമ്മയേയും ഇരു ജീവിതകളിൽ കളത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് പുലർച്ചെ വരെ എല്ലാ കോലങ്ങളും കളത്തിൽ ആടും. പുലർച്ചെ മംഗളകോലം ആടുന്നതോടെ പടയണി കളത്തിലെ ചൂട്ടണയും. പിന്നീട് ഇരു ജീവിതകളും ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളും. വൈകിട്ട് 41-ാം കളമെഴുതിപ്പാട്ട് നടത്തി പാട്ടമ്പലനട അടക്കുന്നതോടെ ഈ വർഷത്തെ പടയണി ഉത്സവം സമാപിക്കും.