റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അര്‍ഗഡയിലുളള വനപ്രദേശത്തെ ഒരു അനധികൃത ഖനിയിലാണ് ദാരുണ സംഭവമുണ്ടായത്. 40 അടി ആഴമുളള ഖനിയില്‍ ഖനനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഖനിയ്ക്കുളളില്‍ വെച്ച് തൊഴിലാളികള്‍ ബോധരഹിതരാവുകയായിരുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ (സിസിഎല്‍) അര്‍ഗഡ യൂണിറ്റില്‍ നിന്നും രക്ഷാസംഘത്തെ വിളിച്ചുവരുത്തി ഇവരെ ഖനിയില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അപ്പോഴേക്കും നാലുപേരുടെയും മരണം സംഭവിക്കുകയായിരുന്നു. ദേവ് കുമാര്‍ ഭേഡിയ(25), ദബ്ലു ഭേഡിയ(26), കിഷോര്‍ രവാനി(26), ആശിഷ് രാജ്വാര്‍(29) എന്നിവരാണ് മരിച്ചത്. ഖനനത്തിനിടെ രണ്ടുപേര്‍ ഖനിയ്ക്കുളളില്‍ കുടുങ്ങുകയും ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേരും അകപ്പെടുകയുമായിരുന്നു എന്നാണ് വിവരം. നാല് മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഖനിക്കുളളില്‍ ഓക്‌സിജന്‍ ലഭ്യത ഇല്ലാത്തതാണ് ഇവരുടെ മരണ കാരണമെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു.




























