കുമളി: മൂന്ന് വർഷം മുമ്പ് കാണാതായ 20-കാരനെ കൊലപ്പെടുത്തിയത് സ്വന്തം പിതാവ് തന്നെ. പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തേനി എം.ജി.ആർ. നഗർ സ്വദേശിയായ ശ്രീകാന്തിന്റെ കൊലപാതകത്തിൽ അച്ഛൻ ബാലമുരുകനും സുഹൃത്തായ അലക്സും അറസ്റ്റിലായി. കറുപ്പസാമി എന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ശ്രീകാന്തിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി നദിയിലൊഴുക്കുകയായിരുന്നു. 2023 ജൂലൈ 9-നാണ് കേസിനാസ്പദമായ സംഭവം. ബാലമുരുകന്റെ ആദ്യ ഭാര്യയിലെ മകനാണ് ശ്രീകാന്ത്. അച്ഛൻ രണ്ടാം വിവാഹം കഴിച്ചതിന് പിന്നാലെ അമ്മയ്ക്കും തനിക്കും സ്വത്തിൽ അവകാശം വേണമെന്ന ആവശ്യം ശ്രീകാന്ത് ഉന്നയിച്ചിരുന്നു. ഇതിന്റെ പേരിൽ അച്ഛനും മകനും തമ്മിൽ നിരന്തരം തർക്കങ്ങളും മർദ്ദനവും നടന്നിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
സംഭവദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശ്രീകാന്ത് പിന്നീട് തിരിച്ചെത്തിയില്ല. സംശയം ഒഴിവാക്കാനായി മകനെ അന്വേഷിക്കുന്നതിൽ അമ്മ രാജലക്ഷ്മിക്കൊപ്പം ബാലമുരുകനും പങ്കുചേർന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ശ്രീകാന്തിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതോടെ രാജലക്ഷ്മി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് 2026 ഏപ്രിലിൽ കേസ് സി.ബി.സി.ഐ.ഡിക്ക് കൈമാറാൻ കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് ബാലമുരുകന്റെ സുഹൃത്തായ അലക്സിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ശ്രീകാന്തിനെ സംഭവദിവസം അരൺമനപുത്തൂരിലെ മുല്ലൈനഗർ പ്രദേശത്തുള്ള ശ്മശാനത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ബാലമുരുകനും അലക്സും കറുപ്പസാമിയും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ശേഷം കശാപ്പുകത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി മുല്ലപ്പെരിയാർ നദിയിലേക്ക് എറിഞ്ഞുകളഞ്ഞതായും പോലീസ് പറഞ്ഞു. അന്ന് കനത്ത മഴയെ തുടർന്ന് നദിയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കത്തികൾ തേനി–മധുര റോഡിലെ താമരൈക്കുളം ഭാഗത്ത് നിന്ന് പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.





























