ഭോപ്പാൽ : മധ്യപ്രദേശിലെ ദാതിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അഷുതോഷ് തിവാരിയെ പ്രഖ്യാപിച്ചതിനെത്തുടർന്ന് പാർട്ടിയിൽ വൻ പ്രതിഷേധം. മുൻ ആഭ്യന്തരമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നരോത്തം മിശ്രയെ ഒഴിവാക്കി തിവാരിയെ നാമനിർദ്ദേശം ചെയ്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെങ്കിലും ഇത്തവണ മിശ്രയ്ക്ക് തന്നെ സീറ്റ് ലഭിക്കുമെന്ന് അനുയായികൾ ഉറച്ചു വിശ്വസിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നോടിയായി മിശ്ര നാമനിർദ്ദേശ പത്രിക വാങ്ങിയിരുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് മൂവായിരത്തിലധികം വരുന്ന മിശ്രയുടെ അനുയായികൾ ദേശീയപാതയിൽ 12 മണിക്കൂറോളം ഉപരോധിച്ചു. പ്രതിഷേധം അക്രമാസക്തമായി.
ദാതിയ എസ്പി മയൂർ ഖണ്ഡേൽവാൾ ഉൾപ്പെടെ ആറിലധികം പോലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്. സംഘർഷത്തിൽ പോലീസ് വാഹനങ്ങൾക്കും മറ്റ് വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. “നരോത്തം ദാദ”യ്ക്ക് സീറ്റ് നൽകിയില്ലെങ്കിൽ ബിജെപി വിടുമെന്ന മുന്നറിയിപ്പുമായി നിരവധി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ദാതിയ ജില്ലാ യൂണിറ്റ് പ്രസിഡന്റും പ്രാദേശിക കോർപ്പറേറ്റർമാരും ഉൾപ്പെടെയുള്ള ബിജെപി ഭാരവാഹികൾ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ദാതിയ ഉൾപ്പെടെ രാജ്യത്തെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലായ് 30-ന് നടക്കും. ഓഗസ്റ്റ് മൂന്നിനാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്.





























