പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നാലില്‍ അധികം വാഹനാപകടങ്ങളാണ് നടന്നത്. മഴക്കാലമായതോടെ വാഹനങ്ങളുടെ ടയറുകള്‍ റോഡില്‍ തെന്നിമാറിയാണ് കൂടുതലും അപകടങ്ങള്‍ നടക്കുന്നത്. സംസ്ഥാനപാതയുടെ ടാറിംഗ് സമയത്ത് നടന്ന ആപാകതയാണോ വാഹനാപകടങ്ങള്‍ക്ക് കാരണം എന്നതാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. വാഹനങ്ങളില്‍ നിന്നും റോഡില്‍ വീഴുന്ന ഓയിലാണോ അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും ചോദ്യമുയരുന്നു. വകയാറും കലഞ്ഞൂരും ഒരേ ഭാഗത്ത് തന്നെയാണ് തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്നത്. ഇതാണ് റോഡ് നിര്‍മ്മാണത്തിലെ ആപാകത എന്ന് ജനങ്ങള്‍ സംശയിക്കുന്നതിലുള്ള പ്രധാന കാരണം.
തിരുവനന്തപുരം, പുനലൂര്‍, തെങ്കാശി ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ എല്ലാം നിരന്തരമായി സഞ്ചരിക്കുന്ന പ്രധാന പാതയാണ് സംസ്ഥാന പാത. തമിഴ്നാട് ഭാഗത്ത് നിന്നും വരുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ അടക്കം അമിത വേഗതയിലാണ് സഞ്ചരിക്കുന്നത്. സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും വാഹനാപകടങ്ങള്‍ കുറയ്ക്കുവാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് തടയിടാന്‍ സംസ്ഥാന പാതയില്‍ പലയിടത്തും നിരീക്ഷണ ക്യാമറകളുമില്ല. സംസ്ഥാന പാത തുറന്നുനല്‍കിയ ശേഷം നടന്ന വാഹനാപകടങ്ങളില്‍ നിരവധി ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവരും കിടപ്പിലായവരും അനവധിയാണ്. റോഡ് നിയമങ്ങള്‍ പാലിക്കാതെ വാഹനങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നതാണ് കൂടുതലും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കെ.എസ്.ആര്‍.റ്റി.സി ബസുകള്‍ അടക്കം ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നതില്‍ പുറകിലല്ല.





























