കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ അപകടകരമായി നിൽക്കുന്ന പാഴ് മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ആവശ്യം ശക്തമാകുന്നു. വട്ടമരങ്ങളും വേരുകൾ നഷ്ടപെട്ട മരങ്ങളും അടക്കം 286 മരങ്ങൾ ആണ് കോന്നി ഞള്ളൂർ മുതൽ മുണ്ടോൻമൂഴി പാലം വരെയുള്ള ഭാഗത്ത് നിലനിൽക്കുന്നത്. എന്നാൽ ഈ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ആവശ്യപെട്ട് വനപാലകർ ഉന്നത ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയപ്പോൾ ഇത്രയും മരങ്ങൾ ഒന്നിച്ച് മുറിക്കാൻ സാധിക്കില്ല എന്നും ഏറ്റവും കൂടുതൽ ഭീഷണിയുള്ളവ മാത്രം മുറിക്കാൻ അനുമതി നൽകാം എന്നുമായിരുന്നു മറുപടി ലഭിച്ചത്. ഇതിനാൽ തന്നെ ഏറ്റവും അപകടകരമായ 56 മരങ്ങളുടെ ലിസ്റ്റ് രണ്ടാമത് നൽകുകയും ചെയ്തു. ഇത് മുറിച്ച് നീക്കുവാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായി കാത്ത് നിൽക്കുകയാണ് ഇപ്പോൾ.
ഈ വിഷയം കഴിഞ്ഞ കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ചർച്ച ചെയ്യപെട്ടിരുന്നു. കോന്നി തണ്ണിത്തോട് റോഡിൽ മുണ്ടോൻമൂഴി പാലം വരെയുള്ള ഭാഗത്ത് നിരവധി പാഴ്മരങ്ങൾ ആണുള്ളത്. ഏറെയും വട്ട മരങ്ങൾ ആണ്. വള്ളിപടർപ്പുകളും മറ്റും പടർന്ന് കയറിയും ഉണങ്ങിയും ഇതിന്റെ മരച്ചില്ലകൾ ഒടിഞ്ഞ് റോഡിലേക്ക് വീഴുന്നത് പതിവാകുകയാണ്. നിരവധി തവണ ഈ വിഷയം കോന്നി താലൂക്ക് വികസന സമിതിയിൽ ചർച്ച ചെയ്യപെടുകയും ചെയ്തിരുന്നു. വേരുകൾ നഷ്ടപെട്ട മരങ്ങളും ഈ കൂട്ടത്തിൽ ഉണ്ട്.





























