ചെങ്ങന്നൂർ : ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിലെ ഇടത്താവളം നിർമാണം പൂർത്തിയാക്കി വരുന്ന തീർഥാടക സീസണിൽ തുറക്കണമെന്ന ആവശ്യം ശക്തം. മഹാദേവക്ഷേത്രത്തിനു സമീപം കുന്നത്തുമലയിൽ ദേവസ്വം ബോർഡിന്റെ 45 സെന്റ് സ്ഥലത്താണ് ഇടത്താവളം വരുന്നത്. 10.48 കോടി ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടമാണ് നിർമാണത്തിലിരിക്കുന്നത്. 40,000 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടസമുച്ചയം നിർമിക്കുന്നത്.
കിഫ്ബി ഫണ്ടിൽനിന്ന് 116 കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂർ ഉൾപ്പെടെ ആറ് ഇടത്താവളങ്ങളാണ് നിർമിക്കുന്നത്. കഴക്കൂട്ടം, എരുമേലി, നിലയ്‌ക്കൽ, ചിറക്കര,
മണിയങ്കോട് എന്നിവടങ്ങളിലാണ് മറ്റ് ഇടത്താവളങ്ങൾ. പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിങ് കൺസ്ട്രക്‌ഷൻസ് കോർപ്പറേഷനാണ് പ്രോജക്ട് കൺസൾട്ടന്റ്. മണ്ഡല, മകരവിളക്കുകാലത്ത് ചെങ്ങന്നൂരിലെത്തുന്ന ലക്ഷക്കണക്കിനു തീർഥാടകരെ ഉദ്ദേശിച്ചാണ് പദ്ധതി വിഭാവനം ചെയ്തത്. 40,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിനുതാഴെ 25 കാറുകൾ ഒരേസമയം പാർക്കുചെയ്യാൻ സാധിക്കും. 300 പേർക്ക് വിരിവെക്കാനും സാധിക്കും. രണ്ടാംനിലയിൽ അന്നദാന മണ്ഡപമാണ്. ഇവിടെ 350 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. പാചകശാലയുമുണ്ട്.





























