റാന്നി: ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതു മൂലം മഴയും വെയിലും ഏറ്റു വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ വലയുന്നു. ചെത്തോങ്കര – അത്തിക്കയം റോഡില്‍ എസ്.സി സ്കൂള്‍ പടിയിലാണ് ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതു യാത്രക്കാരെ വലയ്ക്കുന്നത്. വിദ്യാർത്ഥികൾ മഴയത്ത് കയറി നിൽക്കാൻ സ്ഥലം ഇല്ലാത്തതിനാൽ കനത്ത മഴയിലും കുടചൂടി റോഡിൽ നില്‍ക്കുകയാണ്. റോഡിന്‍റെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി ഇവിടെ ഉണ്ടായിരുന്ന കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കിയതാണ്. ഇവിടെ ഒരു കാത്തിരിപ്പ് കേന്ദ്രം അനിവാര്യമാണ്.
കാറ്റത്ത് മരങ്ങൾ കടപുഴകി വീഴാൻ സാദ്ധ്യത ഉള്ള സ്ഥലമാണ് ഇവിടം. കരികുളം, കക്കുടുമൺ, കണ്ണമ്പള്ളി, പൊന്നമ്പാറ, അത്തിക്കയം, കുടമുരുട്ടി, പെരുനാട് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ കാത്തിരിപ്പു കേന്ദ്രമില്ലാത്തതുമൂലം ബുദ്ധിമുട്ട് നേരിടുന്നതില്‍ കൂടുതലും. റോഡിന് അടുത്തിടെ വീതി വർധിപ്പിച്ചിട്ടുണ്ട്. ഇവിടെ ഒരു വശത്തെങ്കിലും കാത്തിരിപ്പ് കേന്ദ്രം ഉണ്ടെങ്കിൽ കുട്ടികൾക്ക് അത് ഏറെ ആശ്വാസമാണ്. പ്രധാന റോഡുകളില്‍ മത്സരിച്ചു കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ ഇതുപോലുള്ള സ്ഥലങ്ങളില്‍ കൂടി പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





























