റാന്നി : നിലയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറില്ല. ചികിത്സതേടി എത്തുന്ന ഒട്ടേറെ രോഗികൾ ചികിത്സ കിട്ടാതെ മടങ്ങേണ്ടിവരുന്നു. കുറെ നാളുകളായി ഇവിടെ സ്ഥിരം ഡോക്ടറുണ്ടായിരുന്നില്ല. പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കായിരുന്നു ചുമതല. ആഴ്ചയിൽ മൂന്ന് ദിവസമാണ് ഡോക്ടർ ഇവിടെ എത്തിയിരുന്നത്. ഒരാഴ്ചമുമ്പ് ഇവിടേക്ക് പുതിയ ഡോക്ടർ എത്തിയതോടെ പെരുനാട്ടിൽനിന്നു എത്തിയിരുന്ന ഡോക്ടർ മടങ്ങി. പുതുതായി എത്തിയ ഡോക്ടർ നീണ്ട അവധി എടുത്തതോടെയാണ് രോഗികൾ വലഞ്ഞത്. ഡോക്ടർ അവധിയിലായതിനാൽ പകരം ആളെ നിയമിക്കാനാവില്ല. ഏതെങ്കിലും ഡോക്ടർക്ക് അധികച്ചുമതല നൽകിയാലും ആഴ്ചയിൽ മൂന്ന് ദിവസം മാത്രമായിരിക്കും ഡോക്ടറുടെ സേവനം ലഭിക്കുക.
തുലാപ്പള്ളി, കിസുമം, അട്ടത്തോട്, നാറാണംതോട്, പ്ലാപ്പള്ളി എന്നിവിടങ്ങളിലുള്ളവർക്കുള്ള ഏക ചികിത്സാകേന്ദ്രമാണിത്. ശബരിമല നട തുറക്കുന്ന സമയങ്ങളിൽ ഡോക്ടർമാർ ഉണ്ടാവുമെങ്കിലും മറ്റ് ദിവസങ്ങളിലൊക്കെ ഇവർ ചികിത്സകിട്ടാനായി ഏറെ ദൂരം പോകേണ്ടിവരും. അട്ടത്തോട്, നിലയ്ക്കൽ, പ്ലാപ്പള്ളി പ്രദേശങ്ങളിലുള്ളവർ തൊട്ടടുത്ത ആതുരാലയത്തിൽ എത്തുന്നതിനായി പെരുനാട് വരെ പോകേണ്ടിവരും. തുലാപ്പള്ളി, നാറാണംതോട് മേഖലയിലുള്ളവർക്ക് പെരുനാട്ടിലെത്താൻ ബസ് സൗകര്യങ്ങൾ ഇല്ല. ഇവർക്ക് ചികിത്സതേടി മുക്കൂട്ടുതറയിലെ സ്വകാര്യആശുപത്രിയിലോ എരുമേലിയിലോ പോകേണ്ടിവരുന്നു. 25-ലധികം കിലോമീറ്ററാണ് സഞ്ചരിക്കേണ്ടിവരുന്നത്. ദിവസവും 50-ലധികം രോഗികൾ ഇവിടെ എത്തുന്നുണ്ട്. പനി വ്യാപകമായതോടെ രോഗികളുടെ എണ്ണവും കൂടി.






























