കൊച്ചി : നടൻ ജോജു ജോർജിനെതിരായ കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിൽ ഒരു തെളിവുമില്ലെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു. കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോജുവിന്റെ വാഹനം നശിപ്പിച്ചെന്ന കേസിൽ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ജോജുവിനെതിരായ പരാതിയിൽ വീണ്ടും പരിശോധന നടത്തുന്നുണ്ട്. അതിൽ സത്യാവസ്ഥ ഉണ്ടെന്നു ബോധ്യപ്പെട്ടാൽ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോജുവിന്റെ കാർ തകർത്തതിനെതിരെ നൽകിയ പരാതിയിൽ ഇന്നു തന്നെ അറസ്റ്റുണ്ടാകും. സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കൾ നശിപ്പിക്കുന്നതിനെതിരെ അടുത്തിടെ പ്രാബല്യത്തിലായ പ്രിവൻഷൻ ഓഫ് ഡാമേജ് എഗെയിൻസ്റ്റ് പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് കോംപൻസേഷൻ ആക്ട് എന്ന പുതിയ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതിലെ കുറ്റക്കാരെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്.
പ്രതിഷേധത്തിനിടെ ജോജുവിന്റെ കാറിന്റെ ചില്ല് തകർത്തതിൽ തെളിവുണ്ട്. ആളുകളുടെ മുഖം കാണാൻ സാധിക്കും. ജോജുവിന്റെ മൊഴി ഇന്നലെതന്നെ രേഖപ്പെടുത്തി. അദ്ദേഹം പറഞ്ഞതുകൊണ്ടു മാത്രമല്ല കേസെടുക്കുന്നത്. തെളിവു പരിശോധിച്ചിട്ടാണ് കേസെടുക്കുന്നതെന്നും കമ്മീഷണർ പറഞ്ഞു. ജോജുവിന്റെ പരാതിയിൽ പേരു പറഞ്ഞിട്ടുള്ള കൊച്ചി മുൻ മേയർ ടോണി ചമ്മിണിയെ അറസ്റ്റു ചെയ്യുമോ എന്ന ചോദ്യത്തിന് ആരാണെന്നു നോക്കില്ല, പ്രതിയാണെങ്കിൽ പിടിക്കുമെന്നായിരുന്നു മറുപടി.