മാനന്തവാടി : ഒരുമാസം പിന്നിട്ടിട്ടും കാണാമറയത്ത് തുടരുന്ന കടുവെയ്ക്കായുള്ള കാടിളക്കിയുള്ള തെരച്ചിൽ അവസാനിപ്പിക്കാൻ ഉറച്ച് ഉന്നത വനപാലകർ. നവംബർ 28 മുതൽ കുറുക്കന്മൂലയിലും പരിസരങ്ങളിലും ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ കണ്ടെത്തുന്നതിനു നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി നിർദേശപ്രകാരം രൂപീകരിച്ച നിരീക്ഷണ സമിതി യോഗം ഇന്നലെ ചേർന്നു.
തെ രച്ചിൽ അവസാനിപ്പിക്കുന്നതിനായി ഉത്തരമേഖലാ സിസിഎഫ് ഡി.കെ.വിനോദ് കുമാർ ഇറക്കിയ ഉത്തരവിലെ കാര്യങ്ങൾ യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു. യോഗ തീരുമാനങ്ങൾ സിസിഎഫിനെ രേഖാമൂലം അറിയിക്കും. തുടർന്നും ഒരു സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം കടുവ ഭീതിയുള്ള മേഖലയിൽ ഉണ്ടാവും.
പ്രദേശത്ത് സ്ഥാപിച്ച കൂട് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നു 10.30ന് സബ് കലക്ടർ ഓഫീസിൽ ചേരുന്ന യോഗത്തിൽ വീണ്ടും ചർച്ച ചെയ്യും. കടുവ കാടു കയറിയെന്ന നിഗമനത്തിൽ നാട്ടിൻ പുറങ്ങളിൽ സ്ഥാപിച്ച കൂടുകൾ ഇന്നലെ അടച്ചു. നിരീക്ഷണ സമിതി യോഗത്തിൽ നഗരസഭാ കൗൺസിലർ ആലീസ് സിസിൽ, നോർത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്ണോയി, സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സഖറിയ, ബേഗൂർ റേഞ്ച് ഓഫിസർ കെ. രാകേഷ് എന്നിവർ പങ്കെടുത്തു.





























