തിരുവനന്തപുരം : സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം. ഭക്ഷ്യവകുപ്പിന് ബജറ്റില്‍ തുക അനുവദിക്കാത്തതിലാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞു എന്ന്
സിപിഐ നേതാവും ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ ഭാര്യയുമായ ലതാദേവി പരിഹസിച്ചു. ആഡംബരത്തിനും ധൂര്‍ത്തിനും ഒരുകുറവുമില്ലെന്നും കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കള്‍ക്ക് പാട്ടുകേള്‍ക്കാനും കോടികളാണ് ചെലവിടുന്നതെന്ന് വി.പി.ഉണ്ണികൃഷ്ണന്‍ വിമര്‍ശിച്ചു. വിദേശസര്‍വ്വകലാശാലകള്‍ക്കെതിരെയും സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുണ്ടായി. വിദേശസര്‍വ്വകലാശാല വിഷയം നയവ്യതിയാനമാണെന്ന് കൗണ്‍സിലില്‍ സമ്മതിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഇക്കാര്യം മുന്നണിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.





























