തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎസ്‌യു മന്ത്രിയുടെ അടുത്തു പോലും എത്തിയില്ല. മൂന്നോ നാലോ കെഎസ്‍യുക്കാരും 35 പോലീസുകാരും ഉണ്ടായിരുന്നു. പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും ഇനിയും പ്രതിഷേധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. തനിക്ക് എതിരെ പ്രതിഷേധിച്ചോളൂ കുഴപ്പമില്ല. കേരളത്തെ ഈ അവസ്ഥിയിൽ എത്തിച്ചത് ഞാൻ ആണല്ലോയെന്നും വിഡി സതീശൻ പരിഹസിച്ചു.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. തെറ്റ് ഉണ്ടെങ്കിൽ പരിശോധിച്ചു നടപടിയെടുക്കുമെന്ന് അദേഹം വ്യക്തമാക്കി. ഒരു വീഡിയോയിൽ പോലും മന്ത്രിയെ ആക്രമിക്കുന്നത് കാണാനില്ലെന്ന് അദേഹം പറഞ്ഞു. ആക്രമണം നടന്നിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസിലായത്. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് എന്തും പറയാമല്ലോയെന്ന് വിഡി സതീശൻ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിന്റെ എന്തെങ്കിലും ദൃശ്യമുണ്ടോയെന്ന് അദേഹം ചോദിച്ചു. ആക്രമണം നടന്നിട്ടുണ്ടെങ്കിൽ ശക്തമായി അപലപിക്കും. എന്നാൽ അങ്ങനെയൊന്ന് നടന്നതാണ് കാണാൻ സാധിച്ചിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു.





























