ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്കിടയിലെ ആരോഗ്യസൂചികകളില്‍ പുരോഗതി കൈവരിച്ചിരിക്കുന്നതേറെയും ഡോ. മന്‍മോഹൻസിങ് പ്രധാനമന്ത്രിയായ ഒന്നും രണ്ടും യു.പി.എ. ഭരണകാലങ്ങളിലെന്ന് ദേശീയ കുടുംബാരോഗ്യ പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനുവേണ്ടി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സ് വിവിധ വര്‍ഷങ്ങളിലായി നടത്തിയ ദേശീയ കുടുംബാരോഗ്യസര്‍വേ റിപ്പോര്‍ട്ടിലെ സൂചകങ്ങളാണ് കൊട്ടിഘോഷിക്കപ്പെട്ട അമൃതകാലത്തിന്റെ പൊള്ള തുറന്നുകാട്ടുന്നത്.
അഞ്ചുവയസ്സില്‍ത്താഴെയുള്ള കുട്ടികളിലെ വിളര്‍ച്ച, ആരോഗ്യകരമായ പ്രസവം, ഗര്‍ഭകാല, പ്രസവാനന്തര ശുശ്രൂഷകള്‍ തുടങ്ങിയവയിലെല്ലാം യു.പി.എ. ഭരണകാലങ്ങളിലാണ് പുരോഗതി. ശുചിത്വകാര്യത്തില്‍മാത്രമാണ് മോദികാലത്തെ നേട്ടം. അഞ്ചുവയസ്സില്‍ത്താഴെയുള്ള കുട്ടികളിലെ മരണനിരക്കുപോലുള്ള കാര്യങ്ങളില്‍ ഇരുഭരണകാലത്തും കാര്യമായ വ്യത്യാസമില്ല. എങ്കിലും നേരിയ പുരോഗതി യു.പി.എ. ഭരണകാലത്തുതന്നെ. 1992 മുതലിങ്ങോട്ടാണ് രാജ്യത്ത് ദേശീയ കുടുംബാരോഗ്യസര്‍വേ ആരംഭിച്ചത്. 1992, 98, 2005, 2015, 2020 വര്‍ഷങ്ങളില്‍ സര്‍വേ നടന്നു. ഇതില്‍ 2005-2015 കാലങ്ങളിലെയും 2020-ലെയും സര്‍വേഫലങ്ങളുടെ താരതമ്യത്തിലാണ് യു.പി.എ., എന്‍.ഡി.എ. ഭരണകാലങ്ങളിലെ വ്യത്യാസം ഇപ്പോൾ പ്രകടമാകുന്നത്.





























