കൊച്ചി : സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മികച്ച രീതിയിലുള്ള ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്. കളമശ്ശേരി മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കളമശ്ശേരി മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതൽ തന്നെ ഇടതുമുന്നണിക്ക് അനുകൂലമായ പോസിറ്റീവ് ട്രെൻഡ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളം കൈവരിച്ച മാറ്റങ്ങളുടെ ഗുണഫലങ്ങൾ പൂർണ്ണമായി ലഭിക്കണമെങ്കിൽ ഭരണത്തുടർച്ച അനിവാര്യമാണെന്ന് ജനങ്ങൾ കരുതുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫിന് മുൻഗണന നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങളെ അദ്ദേഹം തള്ളി. മുൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ, എക്സിറ്റ് പോളുകൾ പ്രവചിക്കുന്നതിനേക്കാൾ അഞ്ചു മുതൽ ഒൻപത് വരെ സീറ്റുകൾ എൽ.ഡി.എഫിന് അധികമായി ലഭിക്കാറുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ജില്ലയുടെയും രാഷ്ട്രീയ സ്വഭാവം വ്യത്യസ്തമായതിനാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ കേരളത്തിൽ അത്ര എളുപ്പമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.





























