ഗോവ: ഗോവയിൽ നാലു വയസ്സുള്ള മകനെ കൊന്ന കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം തയ്യാറാക്കി പൊലീസ്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും കുട്ടിയുടെ ശരീരത്തിൽ വിഷം കണ്ടെത്തിയിട്ടില്ലെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു. ഇതിനിടെ കുട്ടിയുടെ അമ്മയായ സുചനയ്ക്ക് കഠിനമായ ഹൃദയമാണുള്ളതെന്നും ഇവർ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. 642 പേജുള്ള കുറ്റപത്രം ഗോവയിലെ പനാജി ചിൽഡ്രൻസ് കോടതിയിലാണ് പോലീസ് സമർപ്പിച്ചിട്ടുള്ളത്. ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് സിഇഒ സുചന സേഥാണ് തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കേസിൽ 59 സാക്ഷികളാണുള്ളത്. ഫോറൻസിക് വിദ്ഗ്ധർ കണ്ടെടുത്ത കുറിപ്പ് പ്രധാന തെളിവാണ്. കർണാടകയിൽ നിന്ന് മകൻ്റെ മൃതദേഹം കണ്ടെടുത്ത ട്രോളി ലഗേജ് ബാഗിൽ നിന്ന് സുചന എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പാണിത്. ഇതിൽ കുട്ടിക്ക് പിതാവിൻ്റെ അടുത്തേക്ക് മടങ്ങാൻ താൽപ്പര്യമില്ലെന്നാണ് പറയുന്നത്.
പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ ഓഫീസർ പറയുന്നതനുസരിച്ച് കുട്ടിയുടെ മരണകാരണം ശ്വാസംമുട്ടിയാണെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു. നാല് വയസുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് സ്റ്റാർട്ടപ്പ് സിഇഒ സുചന സേഥ് മൊഴി നൽകിയിരുന്നു. സുചനയുടെ കയ്യിൽ കത്തി കൊണ്ട് വരച്ചതിന്‍റെ പാടുകളുണ്ട്. കുഞ്ഞിനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും സുചന പോലീസിന് മൊഴി നൽകിയിരുന്നു. മകനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പെട്ടെന്നുള്ള ദേഷ്യത്തിൽ തലയിണ എടുത്ത് മുഖത്ത് അമർത്തിയതാണ് എന്നുമാണ് സുചന പോലീസിനോട് പറഞ്ഞത്. കുഞ്ഞ് മരിച്ചെന്ന് കണ്ടപ്പോൾ പരിഭ്രാന്തയായി. കുറേ നേരം കുഞ്ഞിനരികെ ഇരുന്നു. പിന്നെ കത്തിയെടുത്ത് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നോർത്ത് ഗോവയിലെ കോണ്ടോലിമിലുള്ള സർവീസ് അപ്പാർട്ട്മെന്‍റിലെ കിടക്കയിൽ കണ്ട രക്തക്കറ സുചനയുടെ തന്നെ രക്തമാണെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ അച്ഛനും കുടുംബവും കാണാതിരിക്കാനാണ് ഗോവയിലേക്ക് പോയതെന്നാണ് സുചന പറയുന്നത്.





























