നെയ്യാറ്റിൻകര : തിരുവനന്തപുരം മുല്ലറവിള കല്ലുപാലം ശ്രീകണ്ഠശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ പ്രതിയെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തു. വണ്ടന്നൂർ സ്വദേശിയായ മണിച്ചൻ എന്നറിയപ്പെടുന്ന പ്രശാന്തനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. ക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചി തകർത്ത് അതിലുണ്ടായിരുന്ന പണം കവർന്നശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. പതിവുപോലെ ക്ഷേത്രനട തുറക്കാനെത്തിയ ക്ഷേത്ര ഭാരവാഹികളാണ് മോഷണവിവരം ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ക്ഷേത്ര അധികൃതർ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകുകയും ക്ഷേത്ര പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തു.
ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയ പോലീസ് ഒടുവിൽ പ്രശാന്തനെ പിടികൂടുകയായിരുന്നു. പ്രശാന്തൻ മുമ്പും സമാനമായ മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പോലീസ് വ്യക്തമാക്കി. മുൻപ് മോഷണക്കേസിൽ ശിക്ഷ അനുഭവിച്ച് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ജയിൽ മോചിതനായ ശേഷമാണ് വീണ്ടും മോഷണ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. നെയ്യാറ്റിൻകര സി.ഐ പ്രദീപിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.





























