മുംബൈ : ഭാരത് ജോഡോ യാത്രകളിൽ കണ്ടറിഞ്ഞ കാര്യങ്ങൾ വിവരിക്കാൻ വാക്കുകൾ പര്യാപ്തമല്ലെന്ന് രാഹുൽ ഗാന്ധി. ഇന്നലെ മുംബൈ ശിവജി പാര്‍ക്കിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്വേഷം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിനാണ് യാത്രകൾ നടത്തിയത്. രാജ്യത്തെ ആശയവിനിമയ സംവിധാനം പാടെ സർക്കാർ നിയന്ത്രണത്തിലാണ്. തൊഴിലില്ലായ്മ, വിദ്വേഷം, കാർഷിക പ്രശ്നങ്ങൾ എന്നിവയൊന്നും ജനങ്ങളിലെത്തുന്നില്ല.
അതിനാലാണ് ആദ്യം കന്യാകുമാരിമുതൽ 4000 കിലോമീറ്ററും പിന്നീട് മണിപ്പൂർമുതൽ ധാരാവിവരെ 6000 കിലോമീറ്ററും യാത്ര ചെയ്യാൻ നിർബന്ധിതനായത്. മണിപ്പൂരിൽ ആഭ്യന്തര യുദ്ധത്തിന്റെ സ്ഥിതിയാണ് ഉണ്ടാക്കിവെച്ചത്. ശിവസേനയെയും എൻ.സി.പിയെയും പിളർത്തി പോയവർ ഭയംകൊണ്ടാണ് അത് ചെയ്തത്. ഈയിടെ കോൺഗ്രസ് വിട്ട മഹാരാഷ്ട്രയിലെ നേതാവ് ജയിലിൽ കിടക്കാനാകില്ലെന്ന് അമ്മയോട് കരഞ്ഞു പറഞ്ഞു. തെരഞ്ഞെടുപ്പ് ബോണ്ട് അധോലോകക്കാർക്കിടയിലെ ഹഫ്ത പിരിവിന്റെ ദേശീയമുഖമാണ്. ഒരു വ്യക്തിക്കോ പാർട്ടിക്കോ എതിരല്ല ഇൻഡ്യ കൂട്ടായ്മ. ഈ രാജ്യത്തിന്റെ ശബ്ദമാണ് സഖ്യനേതാക്കളിലൂടെ കേൾക്കുന്നത് രാഹുൽ ഗാന്ധി പറഞ്ഞു.





























