തൊടുപുഴ : സാമ്പത്തികബാധ്യതയെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. തൊടുപുഴ ചിറ്റൂർ പുല്ലറയ്ക്കൽ ആന്‍റണി-ജെസ്സി ദമ്പതികളുടെ മകൾ സിൽനയാണ് മരിച്ചത്. ചികിത്സയിലിരിക്കെ ആന്‍റണിയും ജെസിയും മരിച്ചിരുന്നു. ഇക്കഴിഞ്ഞ 30ന് രാത്രിയോടെയാണ് തൊടുപുഴ ചിറ്റൂർ പുല്ലറയ്ക്കല്‍ ആന്‍റണി, ഭാര്യ ജെസി, മകള്‍ സിൽന എന്നിവരെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്ന് പേരും വിഷം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ മൂവരെയും വെന്റിനലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതില്‍ ജെസിയാണ് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമൂലം ആദ്യം മരണത്തിന് കീഴടങ്ങിയത്. പിന്നീട് ഭർത്താവ് ആന്റണിയും മരണപ്പെട്ടു. പിന്നാലെയാണ് ഇന്ന് രാവിലെയോടെ മകൾ സിൽനയും മരിച്ചത്. തൊടുപുഴ ഗാന്ധി സ്ക്വയറിനടുത്ത് ബേക്കറി നടത്തുകയായിരുന്നു ആന്‍റണി. സാമ്പത്തിക ബാധ്യതയാണ് മൂന്നു പേരുടെയും അത്മഹത്യക്കിടയാക്കിയതെന്നാണ് പോലീസ് നൽകുന്ന വിവരം.
10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്ന് ബേക്കറിയിലെ തൊഴിലാളികളും നാട്ടുകാരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവർ കുടുംബമായി അടിമാലി ആനച്ചാലിൽ ആയിരുന്നു താമസം. പിന്നീടാണ് ഇവർ തൊടുപുഴയിലേക്ക് വന്നത്. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കടബാധ്യത എങ്ങനെയുണ്ടായി. പലിശക്കാരുടെ ഭീക്ഷണിയുണ്ടായിരുന്നോ എന്നൊക്കെയാണ് പോലീസ് അന്വേഷിക്കുന്നത്.