ന്യൂഡല്‍ഹി : ഇന്ത്യയിലെ കോവിഡ് മൂന്നാം തരംഗം സെപ്റ്റംബറിലോ ഒക്ടോബറിലോ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് പ്രതിരോധ കുത്തിവയ്പ്പിനായുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി അധ്യക്ഷന്‍ ഡോക്ടർ എന്‍.കെ അരോറ പറഞ്ഞു. എന്നാല്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചാല്‍ കോവിഡ് തരംഗത്തെ ആര്‍ക്കും തടുത്തു നിര്‍ത്താനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നിരവധി ഉത്സവാഘോഷങ്ങള്‍ വരാനിരിക്കേ ആളുകള്‍ മതപരമായതും സാംസ്കാരികപരമായതുമായ കൂട്ടംചേരലുകള്‍ ഒഴിവാക്കണമെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഡോക്ടർ അരോറ പറഞ്ഞു. സീറോ സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയില്‍ ഇനിയും വൈറസ് പിടിപെടാത്ത 33 ശതമാനം ജനസംഖ്യയുണ്ടെന്നാണ്. ഓരോ പുതിയ തരംഗവും തീവ്രമായ ഒരു വൈറസ് വ്യതിയാനത്തിലാണ് ആരംഭിക്കുന്നതെന്നും ഇതിനാല്‍ ഇന്ത്യയിലെ ജീനോം നിരീക്ഷണത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടർ അരോറ പറഞ്ഞു.
ഓരോ മാസവും 80,000 ജനിതക വിശകലനം നടത്താനുള്ള ശേഷിയാണ് രാജ്യത്തിനിപ്പോള്‍ ഉള്ളത്. ഓരോ ആഴ്ചയും ഇത് സംബന്ധിച്ച ബുള്ളറ്റിന്‍ പുറത്തിറക്കുന്നുണ്ട്. ഐസിയുകള്‍, വെന്‍റിലേറ്ററുകള്‍, ശിശുരോഗ പരിചരണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ അടിസ്ഥാനസൗകര്യ വികസനത്തിലും പുരോഗതിയുണ്ടാകുന്നുണ്ടെന്ന് ഡോക്ടർ അരോറ പറഞ്ഞു.
2022 തുടക്കത്തോടെ ഇന്ത്യയിലെ എല്ലാ കുട്ടികള്‍ക്കും വാക്സീന്‍ ലഭ്യമായി തുടങ്ങുമെന്നും വാക്സീന്‍ സമിതി അധ്യക്ഷന്‍ അറിയിച്ചു. സഹരോഗാവസ്ഥകളുള്ള 12നും 18നും ഇടയില്‍ പ്രായമായ കുട്ടികള്‍ക്ക് ഒക്ടോബര്‍ മുതല്‍ വാക്സീന്‍ നല്‍കി തുടങ്ങും. അത്തരത്തിലുള്ള 40 ലക്ഷം കുട്ടികള്‍ക്ക് മുന്‍ഗണന ലഭിക്കും. 18 വയസ്സിന് താഴെയുള്ള 44 കോടി കുട്ടികളാണ് ഇന്ത്യയിലുള്ളതെന്നും ഇതില്‍ 12 കോടി 12നും 18നും ഇടയില്‍ പ്രായമായവരാണെന്നും ഡോക്ടർ അരോറ പറഞ്ഞു. ഇവരില്‍ ഒരു ശതമാനത്തിൽ താഴെയുള്ളവര്‍ക്കാണ് ഏതെങ്കിലും തരത്തിലുള്ള സഹരോഗാവസ്ഥകളുള്ളത്.
സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്സീന് ഓഗസ്റ്റ് 20-ാം തീയതി ഇന്ത്യയിലെ ഡ്രഗ്സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരുന്നു. 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന സൈകോവ്-ഡി ലോകത്തിലെ ആദ്യ ഡിഎന്‍എ അധിഷ്ഠിത വാക്സീന്‍ കൂടിയാണ്.