മല്ലപ്പള്ളി : തിരുമാലിട – മുരണി – ശാസ്താംകോയിക്കൽ റോഡ് തകര്‍ച്ച യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താതെ കിടക്കുന്ന റോഡ് തകര്‍ച്ചയിലായിട്ട് ഏറെ നാളുകള്‍ കഴിഞ്ഞിട്ടും അധികാരികള്‍ ആരും തന്നെ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. റോഡിലെ ടാറിങ് പൂർണമായും ഇളകി വൻഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മല്ലപ്പള്ളിയിൽ നിന്നും മുരണിവഴി വായ്പൂര് കോട്ടാങ്ങൽ പ്രദേശങ്ങളിലേക്കുള്ള എളുപ്പവഴിയായതിനാൽ എല്ലാ വാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിൽ കുണ്ടും കുഴിയും നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇതു വഴിയുള്ള യാത്ര ദുസഹമായിരിക്കുകയാണ്.
കുഴികൾ ഒഴിവാക്കി വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി നിരവധി ഇരുചക്ര വാഹന യാത്രക്കാര്‍ ഇവിടെ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. റോഡിന് ഇരുവശവും വളര്‍ന്ന കാടുകളും ഇതുവരെ വെട്ടി തെളിച്ചിട്ടില്ല. റോഡിലെ വളവുകളില്‍ വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നതിനോടൊപ്പം തന്നെ ഇഴജന്തുക്കളുടെ ശല്യവും വര്‍ധിപ്പിക്കുന്നു. റോഡില്‍ സ്ഥാപിച്ച ഇന്‍റര്‍ലോക്ക് കട്ടകളും പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്. തിരുമാലിട അമ്പലം പടി മുതൽ മുരണി വരെ റോഡ് പൂർണമായും തകർന്ന നിലയിലാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.





























