അമ്പലപ്പുഴ: അമ്പലപ്പുഴ എസ്ഡിവി ഗവൺമെന്റ് യുപി സ്‌കൂൾ പിടിഎക്കെതിരെ അഴിമതി ആരോപണവുമായി ജി.സുധാകരൻ എംഎൽഎ. എട്ട് വർഷമായി പിടിഎ ഭാരവാഹികളിൽ ചിലർ വലിയ അഴിമതിയാണ് നടത്തുന്നത്. കുട്ടികൾക്കായുള്ള അരിയിൽ കൃത്രിമം നടത്തി, സ്‌കൂളിലെ നിർമാണപ്രവർത്തനങ്ങളിലും വലിയ അഴിമതി നടത്തിയിട്ടുണ്ട്. പിടിഎ പിരിച്ചുവിടണമെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും പിരിച്ചുവിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകുമെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പ്രാദേശിക രാഷ്ട്രീയത്തിലുള്ള പൊളിറ്റിക്കൽ ക്രിമിനലുകൾ പിടിഎ ഭാരവാഹികളായി ഇരിക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം. അമ്പലപ്പുഴ എംഎൽഎ എന്ന നിലയിൽ സ്‌കൂളിന്റെ വികസനത്തിന് വലിയ തുക അനുവദിച്ചിരുന്നു. കുട്ടികൾക്ക് ബസ്, സ്ഥിരമായ സമ്മേളന പന്തൽ, 25 പേർക്ക് ഇരിക്കാവുന്ന സമ്മേളനവേദി എന്നിവയെല്ലാം നൽകിയത് താൻ എംഎൽഎ ആയിരുന്ന സമയത്താണ്.
ഇപ്പോൾ സമ്മേളന പന്തൽ പൊളിച്ചുകളഞ്ഞു. ഗ്രൗണ്ട് മുഴുവൻ കുഴിച്ച് കുളമാക്കി, സഞ്ചാരയോഗ്യമല്ലാത്തതിനാൽ കുട്ടികൾക്ക് അവധി നൽകി. ഫൗണ്ടേഷനിൽ ഉണ്ടായിരുന്ന മണൽ എവിടെക്കോ നീക്കം ചെയ്തു. പഴക്കമുള്ള ആ സ്‌കൂളിന്റെ ആദ്യത്തെ കെട്ടിടം പൊളിച്ചു. അവിടെ നിന്നും മണ്ണും മറ്റും പുറത്തേക്ക് കൊണ്ടുപോകുന്നതായി ആരോപണമുയർന്നു പരാതി ലഭിച്ചു. ഇതിനെപ്പറ്റം അന്വേഷിക്കാനാണ് കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയത്. എല്ലാം പൊളിച്ചത് പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശത്തിലാണെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. തൊട്ടടുത്തുള്ള പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെടുകയും സ്‌കൂൾ വരെ വരാൻ പറയുകയും ചെയ്തു. അവർ ഒമ്പത് എൽഡിഎഫ് പഞ്ചായത്ത് മെമ്പർമാരുമായാണ് വന്നത്. അവർ വന്ന് അവിടെ ബഹളമുണ്ടാക്കി. പഞ്ചായത്ത് മെമ്പറായ ഹാരിസ് സ്‌കൂൾ മാനേജിങ് കമ്മിറ്റി ചെയർമാനായ പ്രശാന്ത് കുട്ടി എന്നീ രണ്ടുപേരാണ് ബഹളം ഉണ്ടാക്കിയതെന്നും സുധാകരൻ ആരോപിച്ചു.






























