തിരുവല്ല : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവല്ല നിയോജക മണ്ഡലത്തിൽ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വർഗീസ് മാമ്മന് വിജയം. 53224 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വർഗീസ് മാമ്മൻ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി. തോമസ് 42023 വോട്ടുകളും ബിജെപി സ്ഥാനാർഥി 43078 വോട്ടുകളും നേടി. ഏഴാം തവണയും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സിറ്റിംഗ് എംഎൽഎ മാത്യു ടി. തോമസ് ആയിരുന്നു തിരുവല്ലയിലെ എൽഡിഎഫ് സ്ഥാനാർഥി. 2006 മുതൽ തുടർച്ചയായി തിരുവല്ലയിൽ മത്സരിക്കുന്നത് ജെഡിഎസ് സംസ്ഥാന പ്രസിഡൻറ് കൂടിയായ മാത്യു ടി. തോമസാണ്. മാത്യു ടി. തോമസ് 1987-ലാണ് തിരുവല്ലയിൽ നിന്ന് ആദ്യം നിയമസഭയിലെത്തിയത്. പിന്നീട് 2006, 2011, 2016, 2021 തിരഞ്ഞെടുപ്പുകളിലും വിജയിച്ചു.
വികസനവും വിവാദവും രാഷ്ട്രീയ വാഗ്‌വാദങ്ങളും കണ്ട നിയമസഭ തെരഞ്ഞെടുപ്പിനായിരുന്നു തിരുവല്ല മണ്ഡലം ഇത്തവണ സാക്ഷ്യംവഹിച്ചത്. ‘പ്രളയം മനുഷ്യ നിർമ്മിതം ‘ എന്ന ആരോപണവുമായി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ പുറത്തുവിട്ട ഒരു ഫോൺ സംഭാഷണം തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ അവസാനലാപ്പിൽ ഇടത് മുന്നണിയെ അൽപ്പം കുഴപ്പിച്ചിരുന്നു. ശക്തമായ രാഷ്ട്രീയ ആടിത്തറയുണ്ടാക്കി മണ്ഡലം ഇതുവരെ പിടിച്ചുനിർത്തിയിരുന്ന മാത്യു ടി തോമസിന് ഈ വിവാദം തിരിച്ചടിയാകുമോ എന്ന ആശങ്ക ഇതോടെ ഇടത് ക്യാംപിൽ ശക്തമായിരുന്നു. ‘പ്രളയം മനുഷ്യനിർമിതമാണെന്നും തോട്ടപ്പള്ളി സ്‌പിൽവേ തുറക്കാതിരുന്നത് കരിമണൽ ലോബിക്ക് വേണ്ടിയായിരുന്നു’- എന്നുമായിരുന്നു കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻറെ ആരോപണം. ‘മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണം സത്യത്തെ ഭയന്ന് യുഡിഎഫ് നടത്തുന്ന കള്ളപ്രചാരണമാണ്’- എന്നായിരുന്നു മുൻ ജലവിഭവ വകുപ്പ് മന്ത്രിയായ മാത്യു ടി തോമസിൻറെ തിരിച്ചടി.





























