പത്തനംതിട്ട: പത്തനംതിട്ടയിലെ പോക്സോ പീഡന കേസിൽ വീണ്ടും വഴിത്തിരിവ്. 13 കാരിയായ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്നും പെൺകുട്ടി മൊഴിമാറ്റി. പെൺകുട്ടി പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതായി പോലീസ് പറയുന്നു. മൊഴിയിലെ വൈരുദ്ധ്യം മൂലം കസ്റ്റഡിയിൽ എടുത്തവരെ വിട്ടയച്ചു. പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നതും അന്വേഷിക്കും. ഇന്നലെ ആറു പേരെ വിട്ടയച്ചിരുന്നു. മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു.
കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ കേസെടുത്തിരുന്നു. ബാലാവകാശ കമ്മീഷന്‍ ചെയര്‍പഴ്‌സണ്‍ കെ.വി മനോജ് കുമാര്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.






























