തിരുവല്ല: മാർത്തോമ്മാ അക്കാദമി – ആമല്ലൂർ റോഡിലെ റെയിൽവേ മേൽപ്പാലം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നതായി പരാതി. രാത്രിയുടെ മറവിൽ പാലത്തിന്റെ ഇരുവശങ്ങളിലുമായി ഇറച്ചി മാലിന്യങ്ങളടക്കമുള്ള തള്ളുന്നതാണ് പ്രദേശവാസികളുടെ ദുരിതത്തിന് കാരണമാകുന്നത്. മാലിന്യം കുന്നുകൂടിയതോടെ പ്രദേശത്ത് അസഹനീയമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഇറച്ചി മാലിന്യങ്ങൾ കിടക്കുന്നതിനാല്‍ തെരുവ് നായകളുടെ ശല്യവും ഗണ്യമായി വര്‍ധിച്ചു. റെയിൽവേ മേൽപ്പാലത്തിന്റെ പരിസരം കാടുപിടിച്ച് കിടക്കുന്നതിനാലാണ് സാമൂഹ്യവിരുദ്ധർ ഇവിടെ മാലിന്യം ഉപേക്ഷിക്കുന്നത്.
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് ആമല്ലൂരിലേക്കും ടി.കെ റോഡിലേക്കും എത്തുന്നതിനുള്ള എളുപ്പവഴിയായ ഈ മേൽപ്പാലത്തിലൂടെ ദിവസേന നൂറുകണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. മാലിന്യക്കൂമ്പാരത്തിന് ചുറ്റുമായി തെരുവുനായകള്‍ തമ്പടിക്കുന്നതിനാൽ യാത്രക്കാരും പ്രദേശവാസികളും ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. പ്രദേശവാസിയായ ലളിത എന്ന വയോധികയെ തെരുവുനായ കടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുകയും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മേൽപ്പാല പരിസരത്തെ കാടും അടിയന്തിരമായി വെട്ടിത്തെളിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.




























