തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തി. ഇന്ന് രാവിലെയെത്തിയ സംഘം തലസ്ഥാനത്തെ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. ഡോക്ടർ റീജി ജെയിന്‍, ഡോക്ടർ വിനോദ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ജനറല്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി സംസാരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലും സന്ദര്‍ശനം നടത്തുന്ന സംഘം ജില്ലാ കളക്ടറുമായും കൂടിക്കാഴ്ച നടത്തും. കൊവിഡ് വ്യാപനം തടയാന്‍ കേരളം സ്വീകരിക്കുന്ന നടപടികളും ചികിത്സകള്‍ സംബന്ധിച്ച വിവരങ്ങളുമൊക്കെ മനസിലാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. വ്യാപനം കൂടി നില്‍ക്കുന്ന ജില്ലകളിലും സംഘം എത്തിയേക്കും.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിലാണ് വിദഗ്ധ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് അയച്ചിരിക്കുന്നത്. സന്ദര്‍ശത്തിന് ശേഷം സംഘം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറും.