തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോ പദ്ധതിക്ക് 11000 കോടി രൂപ ചെലവ് വരുമെന്ന് പ്രാഥമിക വിലയിരുത്തൽ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെ.എം.ആർ.എൽ.) സർക്കാരിനു സമർപ്പിച്ച പ്രാഥമിക പദ്ധതിരേഖയിലാണ് ചെലവുൾപ്പെടെ വിശദമായ വിവരങ്ങൾ ഉള്ളത്. ഇത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചശേഷമായിരിക്കും അന്തിമ ഡി.പി.ആർ. കെ.എം.ആർ.എൽ. സർക്കാരിനു സമർപ്പിക്കുക. പള്ളിപ്പുറം ടെക്‌നോസിറ്റി മുതൽ കരമന, കൈമനം വഴി പള്ളിച്ചൽ വരെ 27.4 കിലോമീറ്റർ ദൂരത്തിലാണ് ഒന്നാംഘട്ടം വിഭാവനംചെയ്തിരിക്കുന്നത്. കഴക്കൂട്ടം, ടെക്‌നോപാർക്ക്, ലുലുമാൾ, ചാക്ക, ഈഞ്ചയ്ക്കൽ വഴി കിള്ളിപ്പാലം വരെ 14.7 കിലോമീറ്റർ രണ്ടാം ഘട്ടത്തിലും നടപ്പാക്കും.
ഒന്നാംഘട്ടത്തിന് 7500 കോടി രൂപയും രണ്ടാം ഘട്ടത്തിന് 4000 കോടി രൂപയുമാണ് നിർമാണച്ചെലവായി പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. നിർമാണ പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള ആകെ തുകയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന പദ്ധതിരേഖയിൽ പറഞ്ഞിരിക്കുന്നത്. കെ.എം.ആർ.എല്ലിനു വേണ്ടി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ്(ഡി.എം.ആർ.സി.) പദ്ധതിരേഖ തയ്യാറാക്കിയത്. കഴക്കൂട്ടത്തും കിള്ളിപ്പാലത്തുമായിരിക്കും മെട്രോയുടെ ടെർമിനൽ സ്‌റ്റേഷനുകൾ പ്രവർത്തിക്കുക.