തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയുടെ പേരിൽ പണപ്പിരിവെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭയുടെ പേരിൽ സ്‌പോർട്‌സ് ടർഫുകളിൽ നിന്നാണ് പണപ്പിരിവ് നടക്കുന്നത്. ലൈസൻസ്, നികുതി, രജിസ്‌ട്രേഷൻ എന്നിവയുടെ പേരിൽ ടർഫ് ഉടമകളിൽ നിന്നാണ് പണം ആവശ്യപ്പെടുന്നതെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.
നഗരസഭ ഇത്തരത്തിൽ ടർഫുകൾക്ക് മേൽ യാതൊരു നികുതിയും ഫീസുകളും നിശ്ചയിച്ചിട്ടില്ലെന്നും മേയർ പറഞ്ഞു. ടർഫുകളുടെ നികുതി സംബന്ധിച്ച നിർദേശങ്ങളും വിശദമായ ബൈലോയും തയാറാക്കി വരുന്നതേയുള്ളൂ. അതിന്മേൽ നഗരസഭാ കൗൺസിൽ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും മേയർ പറഞ്ഞു.
ഇത്തരം വ്യാജന്മാരുടെ പണപ്പിരിവിനെതിരെ നഗരവാസികൾ ജാഗ്രത പുലർത്തണം. ഇവരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ നഗരസഭയിൽ ഉടൻ തന്നെ അറിയിക്കണം. ഇവർക്കതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മേയർ പറഞ്ഞു.