തിരുവനന്തപുരം : 2000 കോടി രൂപ ചെലവിട്ട് 20 ലക്ഷം ചതുരശ്രയടിയിൽ നിർമിച്ച, ലുലു ഗ്രൂപ്പിന്റെ ഷോപ്പിങ് മാൾ ടെക്നോപാർക്കിനു സമീപം ആക്കുളത്ത് ഡിസംബർ 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ മാൾ ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള മാളുകളിലൊന്നാണെന്നു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, ജനപ്രതിനിധികൾ, ഗൾഫ് രാജ്യങ്ങളിലെ മന്ത്രിമാർ എന്നിവർ പങ്കെടുക്കും.
2 ലക്ഷം ചതുരശ്രയടിയുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് പ്രധാന ആകർഷണം. ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രിറ്റ്, ഇരുനൂറിലേറെ രാജ്യാന്തര ബ്രാൻഡുകൾ, 12 സ്ക്രീനുകളുള്ള മൾട്ടിപ്ലക്സ്, 80,000 ചതുരശ്രയടിയിൽ കുട്ടികൾക്കായി എന്റർടെയ്ൻമെന്റ് സെന്റർ, 2,500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ട് എന്നിവയുമുണ്ട്. 3,500 വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന 8 നിലകളിലെ പാർക്കിങ് കേന്ദ്രവും തയാറായി.
രൂപരേഖ തയാറാക്കിയ യുകെയിലെ ആർക്കിടെക്ട് സ്ഥാപനമായ ഡിസൈൻ ഇന്റർനാഷനലാണ് മാളിന്റെ ട്രാഫിക് ഇംപാക്ട് പഠനവും നടത്തിയത്. ഷോപ്പിങ് മാളിനുള്ള എല്ലാ അനുമതികളും കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നു ലഭിച്ചതായി ലുലു തിരുവനന്തപുരം ഡയറക്ടർ ജോയ് സദാനന്ദൻ നായർ അറിയിച്ചു. ഡിസംബർ 17 മുതൽ ഷോപ്പിങ് സൗകര്യമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ അറിയിച്ചു.





























