തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. സഭാനടപടികളിൽ കൃത്യമായ പരിചയമുള്ള ഒരു മുതിർന്ന അംഗം തന്നെ സ്പീക്കർ സ്ഥാനത്ത് വരണമെന്ന കോൺഗ്രസിലെ പൊതുവായ വിലയിരുത്തലാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. പ്രതിപക്ഷത്ത് 35 അംഗങ്ങൾ മാത്രമാണുള്ളതെങ്കിലും ബിജെപിയിൽ നിന്നുള്ള മൂന്ന് അംഗങ്ങൾ കൂടി സഭയിലുള്ള സാഹചര്യത്തിൽ സഭാ നടപടികൾ പരിചിതമായ ഒരാൾക്ക് മാത്രമേ കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയൂ എന്നാണ് പാർട്ടി വിലയിരുത്തൽ.
നേരത്തെ സ്പീക്കർ സ്ഥാനത്തേക്ക് റോജി എം. ജോൺ, വി.ടി. ബൽറാം എന്നിവരുടെ പേരുകൾ പരിഗണിച്ചിരുന്നെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ വരണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. പാർട്ടി തീരുമാനമെടുത്താൽ തിരുവഞ്ചൂർ ഇതിനോട് എതിർപ്പ് പ്രകടിപ്പിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സാമുദായിക സമവാക്യങ്ങൾ പാലിക്കേണ്ടി വരുന്നതിനാലാണ് ഇത്തരമൊരു മാറ്റം ആലോചിക്കുന്നത്.






























