പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ മന്ത്രി വീണാ ജോർജും പാർട്ടി നേതാക്കളും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങളും വൈകാരികമായ പ്രതികരണങ്ങളുമാണ് ഉണ്ടായതെന്ന് റിപ്പോർട്ട്. തനിക്ക് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നുവെന്നും, സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും വീണാ ജോർജ് യോഗത്തിൽ വെളിപ്പെടുത്തി. എന്നാൽ മറ്റ് സ്ഥാനാർത്ഥികളില്ലെന്ന കാരണം പറഞ്ഞ് ജില്ലാ നേതൃത്വം തന്നെ നിർബന്ധിച്ച് മത്സരിപ്പിക്കുകയായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.
താൻ സ്ഥാനാർത്ഥിയായതിനെ വിമർശിക്കുന്നവർ ഈ സാഹചര്യം കൂടി കണക്കിലെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തന്റെ പരാജയത്തിനായി പാർട്ടിക്കുള്ളിൽ തന്നെ അടിയൊഴുക്കുകൾ ഉണ്ടായതായി വീണാ ജോർജ് ആരോപിച്ചു. മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന ഓമല്ലൂർ ശങ്കരൻ പ്രചാരണത്തിനിടയിൽ രാജിവെച്ചത് താനുമായുള്ള തർക്കം മൂലമാണെന്ന തരത്തിൽ പ്രചാരണമുണ്ടായെന്നും ഇത് തിരിച്ചടിയായെന്നും അവർ ചൂണ്ടിക്കാട്ടി. മുൻപ് എ. പത്മകുമാർ ചെയ്തതുപോലെ തന്നെ തോൽപ്പിക്കാൻ ചില നേതാക്കൾ ഇപ്പോഴും സജീവമായി രംഗത്തുണ്ടായിരുന്നുവെന്ന ഗുരുതരമായ ആരോപണവും മന്ത്രി ഉന്നയിച്ചു. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി. വീണാ ജോർജിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മന്ത്രിക്കെതിരെയും ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്.






























