പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണക്കൊള്ള ആരോപണങ്ങളെ പ്രതിരോധിക്കാനും സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന് വരുത്തിത്തീർക്കാനും സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം പാർട്ടിക്ക് വലിയ തിരിച്ചടിയായെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പുകാലത്തെ തിരിച്ചടികൾക്ക് ഈ സംഗമം പ്രധാന കാരണമായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇടത് സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ഇതെന്നും, സംഘാടനത്തിൽ വലിയ പിഴവുകൾ സംഭവിച്ചതായും കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.
അയ്യപ്പന്റെ ചിത്രത്തേക്കാൾ വലിപ്പത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പ്രദർശിപ്പിച്ചതും യോഗി ആദിത്യനാഥിന്റെ ആശംസകൾ ഉൾപ്പെടുത്തിയതും വലിയ വിവാദങ്ങൾക്ക് വഴിമാറി. പെട്ടെന്നൊരു ദിവസം സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ജനങ്ങളെ ബോധ്യപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ഇത് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. എ. പത്മകുമാറിനെതിരെ പാർട്ടി നടപടി സ്വീകരിക്കാത്തതിനെതിരെയും യോഗത്തിൽ ശക്തമായ ചോദ്യങ്ങൾ ഉയർന്നു. റിമാൻഡിൽ കഴിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തത് ജനങ്ങൾക്കും അണികൾക്കും ഇടയിൽ വലിയ അതൃപ്തി ഉണ്ടാക്കി. കുറ്റപത്രം വരട്ടെ എന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും എം. സ്വരാജിന്റെയും നിലപാടുകൾ പാർട്ടി അണികൾക്ക് സ്വീകാര്യമായില്ലെന്നും വിമർശനമുയർന്നു.






























