തിരുവനന്തപുരം : സമൂഹ തിരുവാതിര വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. പരിപാടി അശ്രദ്ധമൂലം സംഭവിച്ചതാണെന്നാണ് മന്ത്രി നല്‍കുന്ന വിശദീകരണം. തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒമിക്രോണ്‍ ജാഗ്രതകടുപ്പിച്ചിരിക്കെ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടും അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ചായിരുന്നു സിപിഎമ്മിന്റെ സമൂഹ തിരുവാതിര. സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അംഗമടക്കം 500 ലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തത്. 502 പേരെ അണിനിരത്തിയാണ് മെഗാ തിരുവാതിര സിപിഎം സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് സിപിഎമ്മിന്റെ മെഗാ തിരുവാതിര.
പാറശാല ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി അവതരിപ്പിച്ചത്. ചെറുവാരക്കോണം സിഎസ്ഐ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു മെഗാ തിരുവാതിര. വെള്ളിയാഴ്ച്ചയാണ് തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കമാകുന്നത്. പിണറായി സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുള്ള ഗാനത്തിനൊപ്പം നൃത്ത ചുവടുകളുമായി വിദ്യാര്‍ഥികളും വീട്ടമ്മമാരും എത്തി. പൂവരണി കെ.വി.പി നമ്പൂതിരിയാണ് സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുള്ള ഗാനം എഴിതിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വി.ആര്‍ സലൂജ തിരുവാതിര കളിക്ക് നേതൃത്വം നല്‍കി. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അടക്കം നൂറോളം പേര്‍ തിരുവാതിര കാണാനെത്തിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ പൊതുസ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കാനും തീരുമാനിച്ചിരുന്നതാണ്.