അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചു. അടൂര്‍ തെങ്ങുംതാര ശ്യാംനിവാസിൽ ശ്യാം കുമാർ (35)നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ടി. ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും ശിക്ഷിച്ചത്. രണ്ടുവർഷവും മൂന്നുമാസവും തടവിനും 11,000 രൂപ പിഴയുമാണ് ശിക്ഷ. 2025 ജൂലൈ 15 ന് വൈകിട്ട് 4.00 മണിക്ക് സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ അതിജീവിതയെ പ്രതി നഗ്നത കാണിച്ച് അപമാനിച്ചു എന്നതാണ് കേസ്. അന്നത്തെ കൂടൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ സി.എൽ സുധീർ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 10 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്തുനിന്നും 5 സാക്ഷികളെ വിസ്തരിക്കുകയും 9 രേഖകൾ ഹാജരാക്കുകയും ചെയ്തു പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻ ഓഫീസർ എ.എസ്.ഐ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതി പിഴത്തുക അടയ്ക്കുന്ന പക്ഷം ആ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.






























