തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികൾക്കായി 19,10,000 രൂപയുടെ എസ്റ്റിമേറ്റിനാണ് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുള്ളത്. 10,000 പേർക്ക് തിരുവോണസദ്യ നൽകും. 25ന് ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ച ശീവേലിയാണ്. രാവിലെ ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തരും സമർപ്പണത്തിൽ പങ്കാളികളാവും. കാഴ്ചക്കുല സമർപ്പിക്കാൻ എത്തുന്നവർക്ക് പ്രത്യേക നിര ഒരുക്കും. തിരുവോണ ദിവസമായ 26ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വിശേഷാൽ കാഴ്ചശീവേലിയും മേളവും ഉണ്ടാകും.
രാവിലെ ഒമ്പതിന് തിരുവോണ സദ്യ തുടങ്ങും. സദ്യയുടെ വരി ഉച്ചയ്ക്ക് രണ്ടിന് അവസാനിപ്പിക്കും. തുടർന്ന് ബൂഫേ നൽകും. കാളൻ, ഓലൻ, എരിശ്ശേരി, അവിയൽ, പഴപ്രഥമൻ, മോര്, കായ വറവ്, പപ്പടം, അച്ചാർ എന്നിങ്ങനെയാണ് വിഭവങ്ങൾ. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലുമാണ് പ്രസാദഊട്ട് നൽകുന്നത്.





























